Wednesday, November 24, 2010

മ്മ്ടടുത്താ ഖത്തറീടെ കളി


(പോട്ടം ഗൂഗിളമ്മച്ചി തന്നതാണേ..)



ഖത്തറില്‍ കാലു കുത്തീട്ട് കന്നിമഴയാണ്.മാമലനാട്ടിലെ പോലെ തുള്ളിക്കൊരു കുടം എന്നൊന്നും പറയാനാവില്ല.എന്തൂട്ടായാലും ഉള്ളതോണ്ട് ഓണം പോലെ.മഴത്തുള്ളിയൊന്ന് തൊടാനും 'ഹല' കാര്‍ഡിന്‍റെ ആവശ്യം തത്ക്കാലം ഇല്ലെങ്കിലും ലതൊന്ന് വാങ്ങാനുമായി ഞാന്‍ പയ്യെ ഫ്ലാറ്റിനു താഴെയിറങ്ങി.ടോപ്പ് ഫോമിന്‍റെ അടുത്തുള്ള ഗ്രോസറിയില്‍ കയറി കാര്‍ഡ് വാങ്ങി.



*127*ഉം പിന്നെ കാര്‍ഡ് നമ്പറും അടിക്കുമ്പോഴും കണ്ണ് റോട്ടിലേക്കായിരുന്നു.മഴപ്പെയ്ത്ത് തുടങ്ങിയിരിക്കുന്നു.കുഞ്ഞു തുള്ളികള്‍ റോട്ടില്‍ വീണ് ചിന്നിച്ചിതറുന്നുണ്ട്.റോടരികില്‍ കുഞ്ഞു തുള്ളികള്‍ തീര്‍ത്ത ജലാശയത്തിനു മുകളിലൂടെ ഒരു പഠാണിയുടെ ക്രസിഡ കാര്‍ പാഞ്ഞു പോയി.ഇതിനിടെ റീച്ചാര്‍ജ് ചെയ്യുന്നത് ഒന്ന് രണ്ട് തവണ തെറ്റി.'താനിത് എവിടെ നോക്കിയാടോ മാഷേ കുത്തുന്നേ.നിന്ന് സ്വപ്പനം കാണാണ്ട് കണ്ണ് തുറന്ന് കുത്തടാ ചെക്കാ' എന്ന് നോക്കിയപ്പെണ്ണിന്‍റെ മുന്നറിയിപ്പ്.ഇതിന്‍റെ പേരിലിനി ഓളെ പിണക്കണ്ടാന്ന് കരുതി കണ്ണുതുറന്ന് നമ്പര്‍ കുത്തി.സസ്കസ് സസ്കസ്.10 ഖത്തര്‍ റിയാല്‍ കയറിയിരിക്കുന്നു.



കടയില്‍ നിന്നും ഞാന്‍ വരാന്തയിലേക്കിറങ്ങി.സോഫിറ്റലിന്‍റെ ഭാഗത്ത് നിന്നും ഒരു കുഞ്ഞിക്കാറ്റ് തുള്ളിക്കളിച്ച് വരുന്നുണ്ട്.കാറ്റിനൊപ്പം ശീതലടിച്ചു രോമകൂപങ്ങളൊക്കെ എഴുന്നേറ്റ് നിന്നു.രോമങ്ങളിലെല്ലാം ചെറു കുമിളകള്‍ .ഹോ!! എന്തൊരു അനുഭൂതിയാണെന്നോ..സ്വയം മറന്ന് ഇച്ചിരി നേരം ഞാനാ നില്‍‌പ്പ് നിന്നു.കയ്യിലിരുന്ന് നോക്കിയപ്പെണ്ണ് കഭി അല്‍‌വിദ നാ കെഹ്നാ മൂളിയപ്പോഴാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത്.കൃഷ്ണ കുമാറാണ് ലൈനില്‍ .കൃഷ്ണന്‍ ദുബായിലെ എന്‍റെ പ്രിയ സുഹൃത്താണ്.മാന്ദ്യം തലക്കടിച്ച ഇമാറാത്തി അറബി ഗത്യന്തരമില്ലാതെ കുത്തിനു പിടിച്ച് പുറത്താക്കിയതാണ് അങ്ങോരെ.എന്‍റെ പോലെത്തന്നെ നാട്ടിലൊക്കെ കറങ്ങിപ്പിടിച്ച് അവസാനം മൂപ്പരും ദോഹയില്‍ എത്തിയിരിക്കുന്നു.റിയാല്‍ പൂക്കണ മരമൊന്ന് വാങ്ങിക്കാന്‍ .



*ഡേയ് എവിടെയാഡെയ് ?

ഞാനിവിടെയീ ഖത്തര്‍ മഹാലോകത്ത് തന്നെയുണ്ട് കൃഷ്ണാ..

*ഇവിടെ നല്ല മഴ.മഴ കണ്ടപ്പോള്‍ നിന്നെ ഓര്‍മ്മ വന്നു.അങ്ങനെ വിളിച്ചതാ.

ഞാന്‍ ദാ മഴയത്താണല്ലോ.ഒന്നു കുളിരാനായി റോട്ടിലിറങ്ങി നില്‍‌ക്കുന്നു.

*ഹ ഹ.എന്നാ നീ കുളിരൂ മഹനേ.ശല്യപ്പെടുത്തുന്നില്ല. എന്നും പറഞ്ഞ് സ്വതസിദ്ധമായ ശൈലിയില്‍ പൊട്ടിച്ചിരിച്ചു കൃഷ്ണന്‍ ഫോണ്‍ ഡിസ്കണക്റ്റി.



ഞാന്‍ റോട്ടിലേക്കിറങ്ങി ഫ്ലാറ്റ് ലക്ഷ്യമാക്കി പയ്യെ നടന്നു.മഴ നിലച്ചിരിക്കുന്നു.എന്‍റെ ഫ്ലാറ്റിന്‍റെ മുമ്പിലെത്തിയിട്ടും ആകെക്കൂടി അഞ്ചോ പത്തോ തുള്ളികളേ നെറുകയില്‍ പതിച്ചിട്ടൊള്ളൂ.ശ്ശെടാ ഇത് കൊലച്ചതിയായിപ്പോയി.ലിവളിത്ര പെട്ടെന്ന് സ്കൂട്ടാവുമെന്ന് കരുതിയില്ല.കുറച്ച് നേരം കൂടി അവിടെ തട്ടിമുട്ടി നിന്നു.നോ രക്ഷ.രണ്ട് മിനിറ്റ് കൂടെ നോക്കാം.പയ്യെ മൊബൈല്‍ കയ്യിലെടുത്തു.ക്രിയേറ്റ് മെസേജ് എടുത്ത് ഗൗരവമായെന്തോ ടൈപ്പാനെന്ന വ്യാജേന 'മകളേ പാതിമലരേ.ബ്ലീസേ കനിയണം കെട്ടാ' എന്ന ദുആയോടെ നില്‍‌പ്പ് തുടര്‍ന്നു.ടൈപ്പിത്തുടങ്ങുമ്പോള്‍ ഒരു കുഞ്ഞു തുള്ളി ഇറ്റി മൊബൈലിന്‍റെ ഡിസ്പ്ലേയിലേക്ക്.ഹാഹ്..അവള്‍ വീണ്ടും വരുന്നുണ്ടെന്ന് തോന്നുന്നു.



രണ്ട് വരി എന്തൊക്കെയോ കുത്തിക്കുറിക്കുമ്പോഴേക്കും മഴത്തുള്ളികളാല്‍ മൊബൈലിന്‍റെ ഡിസ്പ്ലേ നിറഞ്ഞിരുന്നു.കുപ്പായത്തിന്‍റെ തല കൊണ്ട് ഞാന്‍ തുള്ളികള്‍ തുടച്ചു ടൈപ്പിങ് തുടര്‍ന്നു.മഴ കനക്കുന്നുണ്ട്.നെറുകയിലിറ്റിയ മഴത്തുള്ളികള്‍ കവിളിലൂടെ ചെറു ചാലുകള്‍ തീര്‍ത്ത് താഴേക്ക് പതിച്ച് തുടങ്ങി.ഇനിയും ഇവിടെ നിന്നീ പണി തുടര്‍ന്നാല്‍ നോക്കിയപ്പെണ്ണ് എന്നെന്നേക്കുമായി കണ്ണടക്കും.വേറൊന്ന് ചൂണ്ടാനാണെങ്കില്‍ കയ്യിലിപ്പോള്‍ മാഫി ഫുലൂസ്.അങ്ങനെ മൊബൈല്‍ പോക്കറ്റിലിട്ട് അര്‍ദ്ധമനസ്സോടെ ഫ്ലാറ്റിലേക്ക് കയറാന്‍ നേരമാണ് ശ്രദ്ധിച്ചത്.അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ നിന്നും കറുത്ത വട്ട് തലയില്‍ ധരിച്ച ഒരു വട്ടന്‍ (തലയില്‍ ‍വട്ടുള്ളവന്‍ എന്നേ അര്‍ഥമുള്ളൂ) ഖത്തറിയാകാം കൗതുകത്തോടെ അതോ പുഛത്തോടെയോ എന്നെയും നോക്കി നില്‍ക്കുന്നു.'ഷൂ ഹാദാ മലബാറി.അനക്കൊന്നും ബേറെ പണീല്ലെടാ നാട്ടില്‍' എന്നവന്‍ ചോദിച്ചോ!!ഹേയ്.തോന്ന്യേതാകും. ചുമ്മാ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചപ്പോള്‍ മനസ്സിലായി ഖത്തറിക്കാക്കാന്‍റെ മാത്രമല്ല അടുത്ത് പുറത്തുള്ള കടകളിലുള്ള മറ്റു ചില ആദ്മികളുടേയും കണ്ണുകള്‍ എന്നിലേക്ക് തന്നെ.ഈ ചെക്കനെന്താ ആദ്യായിട്ടാണോ വെള്ളം കാണുന്നേ എന്ന മട്ടില്‍ .



'ഹ.എന്തൂട്രാ ശവീ ഒരു മാതിരി ഏതാണ്ട് കണ്ട ഏതാണ്ടിനെപ്പോലെ കോപ്പിലെ നോട്ടം നോക്കണേ.എന്‍റെ തല, പടച്ചോന്‍റെ മഴ.അനക്കൊക്കെ യെന്ത് ചേദം!' എന്ന് അവന്മാരോടൊക്കെ നല്ല നാടന്‍ ശൈലിയില്‍ ചോദിക്കാന്‍ വന്നതാ ഞാന്‍ .പിന്നെ ഖത്തറികളായ ഖത്തറികളെല്ലാം 2022വേള്‍ഡ് കപ്പ് ഫുട്ട്ബോള്‍ ഖത്തറിനു ദാ ഇപ്പോ കിട്ടുമെന്ന പ്രതീക്ഷയിലായതിനാല്‍ മുന്നില്‍ കാണുന്നതൊക്കെ ലവന്മാര്‍ക്ക് ഫുട്ബോളായാണത്രെ തോന്നുന്നത്.സോ ഞാനായിട്ടൊരു സീനുണ്ടാക്കണ്ടാന്ന് കരുതി സബൂറായതാ.അല്ലെങ്കി ഇങ്ങളു പറ...ഒരു പ്രവാസിയായെന്ന് കരുതി സ്വസ്ഥമായി ഒരു മഴ നനയാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലേ ഹേ ഈ നാട്ടില്‍ ?



അവശിഷ്ടം(രഹസ്യമാണു കെട്ടാ):-അവന്മാരോടുള്ള ദേഷ്യത്തിന് ഫ്ലാറ്റിന്‍റെ അപ്പുറത്തെ സൈഡില്‍ പോയി ആരും കാണാതെ നല്ല അന്തസ്സായി മഴയില്‍ കുളിച്ച് കൂത്താടിയിട്ടാ ഞാന്‍ റൂമിലേക്ക് തിരികെ കയറിയത്.ഹല്ല പിന്നെ.മ്മ്ടടുത്താ കളി.

Monday, November 8, 2010

ഇത് കണ്ടില്ലേ ?

"പ്രിയപ്പെട്ടവരെ, ഏറെ ആശങ്കയോടെയാണ് മാംസ വിപണിയില്‍ ആണ്കുട്ടികള്‍ വില്പ്പനക്ക് എന്ന പരമ്പര തയ്യാറാക്കാന്‍ ഇറങ്ങിത്തിരിച്ചത്.ഓരോ വിവരങ്ങളും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഒരുസമൂഹം കടന്ന് പോകുന്നവഴിയിലെ വൃത്തികേടുകളെക്കുറിച്ച് വിളിച്ച് പറഞ്ഞപ്പോള്‍ തന്നെ പല കേന്ദ്രങ്ങളും കിടുങ്ങി . സംഘര്‍ഷങ്ങള്‍ എന്റെ മൊബൈല്‍ ത്തുമ്പത്ത് വന്ന് പൊട്ടിത്തെറിച്ചു. ചില അഗ്നിപര്‍‌വ്വതങ്ങള്‍ പത്രഓഫീസിലും നിന്നുകത്തി. ഒടുവില്‍ ഈയുദ്ധത്തില്‍ പരാജയപ്പെട്ടത് ഞാന്‍ തന്നെ.എന്നാല്‍ പരാജയപ്പെട്ടത് ഞാനാണോ....? സ്വന്തം പത്രാധിപത്യത്തില്‍ ഒരുപത്രം ഇറക്കാനുള്ള സാമ്പത്തികശേഷിയില്ലാതെ പോയത് എന്റെ കുറ്റംകൊണ്ടാണോ...? ഞാന്‍ പറഞ്ഞ സത്യങ്ങള്ക്ക് നൂറില്‍ നൂറുമാര്ക്കുമിടുന്നു ചില തത്പരകക്ഷികള്‍ ... ഇത് സാര്‍‌വ്വത്രികമാണെന്നും ഇവിടെ ഇനിയുമിത് തുടരുമെന്നും ഉറക്കെ പ്രഖ്യാപിക്കുന്നു വേറെചിലര്‍ .നല്ലത്. അവരെ ദൈവം രക്ഷിക്കട്ടെ.ഇവിടെ നിരോധനത്തിന്റെ ആക്രോശങ്ങളുമായി ആരും കടന്നുവരില്ലല്ലോ..."

ബ്ലോഗര്‍ ഹംസ ആലുങ്ങലിന്റെ വാക്കുകളാണ് മുകളില്‍ .ഒരുമാതിരി വളിച്ച തമാശയും, ഹാസ്യമെന്ന രീതിയില്‍ (ഹാസ്യമാത്രെ ഹാസ്യം) പറഞ്ഞ് പറഞ്ഞ് ക്ലീഷേ ആയ ചില സ്ഥിരം നമ്പറുകളും പോസ്റ്റാക്കി ചിന്തയും ജാലകവും നിറക്കുന്ന എന്നെപ്പോലുള്ളവരേക്കാളും എത്രയോ മഹത്തരമാണ് ഹംസക്കാന്റെ പോസ്റ്റുകള്‍ .സംസ്ക്കാരത്തെ മുച്ചൂടും നശിപ്പിച്ച് സമൂഹത്തെ ലൈംഗിക അരാജകത്വത്തിലേക്ക് തള്ളിവിട്ട് കൊണ്ട് നമ്മുടെയൊക്കെ മൂക്കിനു താഴെ നടമാടിക്കൊണ്ടിരിക്കുന്ന അപകടകരമായ സ്ഥിതിവിശേഷങ്ങളെക്കുറിച്ച് അദ്ധേഹം നടത്തിയ അന്വേഷണറിപ്പോര്ട്ടുകള്‍ ഉള്ക്കൊള്ളുന്ന കനപ്പെട്ടൊരു പോസ്റ്റ് അദ്ധേഹത്തിന്റെ ബ്ലോഗി
ല്‍ കാണാം.

ജീവന്‍ പോലും പണയം വെച്ച്(ആലങ്കാരികമായി പറഞ്ഞതല്ല കേട്ടോ) തയ്യാറാക്കി നല്‍കിയ റിപ്പോര്ട്ടിനു അദ്ധേഹത്തിന്റെ തന്നെ പത്രം നല്കിയ സപ്പോര്ട്ട് ഹംസക്കയുടെ തന്നെ വാക്കുകളിലൂടെ വായിക്കാം.

"ഇവിടെ എന്തും നടക്കും ആരുണ്ടിവിടെ ചോദിക്കാന് ...അതുതന്നെയാണ് ഞാന് പ്രതിനിധാനം ചെയ്യുന്ന പത്രത്തിന്റെ മാനേജ്മെന്റും എന്നോട് ചോദിച്ചത്. ഈ പരമ്പര ഏഴു ലക്കങ്ങളുണ്ടായിരുന്നു. എന്നാല് ഒന്നാമത്തെ ലക്കം പുറത്തിറങ്ങിയപ്പോള് തന്നെ ഞെട്ടലും എതിര്പ്പിന്റെ അലയൊലികളുമുണ്ടായി. മൂന്നാം ദിവസമായപ്പോഴേക്ക് അത് പൊട്ടിത്തെറിയിലെത്തി. നാലാം ദിനം പരമ്പര നിര്ത്തിവെപ്പിക്കാനാണ് മാനേജ്മെന്റ് നിര്ദേശം നല്കിയത്. അവര് പ്രഖ്യാപിച്ചതും ഇതല്ലാതെ മറ്റെന്താണ്....?~സുഹൃത്തുക്കളെ ഈ സങ്കടങ്ങ
ള്‍ ഞാന്‍ നിങ്ങളോടൊക്കെയല്ലാതെ മറ്റാരോടാണ് പറയുക."

കട്ട തിരക്കിലായതിനാല്‍ എഴുതാനായി ഉദ്ധേശിച്ച പല കാര്യങ്ങളും തൊടാന്‍ പോലും കഴിഞ്ഞിട്ടില്ല.ഇടക്ക് ബൂലോകത്തൊരു ഓട്ടപ്രദക്ഷിണം നടത്താറുണ്ട്.അങ്ങനെ തിരക്കിട്ടുള്ള ഓട്ടത്തിനിടയിലാണ് ഹംസ ആലുങ്ങലിന്റെ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടത്.അദ്ധേഹത്തിന്റെ ചില വാക്കുകള്‍ എന്തോ ഉള്ളില്‍ തട്ടി.

ഹംസ ആലുങ്ങലിന്റെ സങ്കടങ്ങള്‍ ബൂലോകം വേണ്ടത്ര ശ്രദ്ധിക്കാതെ പോയോ എന്നൊരു തോന്നലാണ് ഈ കുറിപ്പിനാധാരം.മറ്റൊന്നിനും കഴിഞ്ഞില്ലെങ്കിലും ഒരു കമന്റ് കൊണ്ടെങ്കിലും അദ്ധേഹത്തിന്റെ ഈ എളിയ ശ്രമത്തിന് പിന്തുണ അറിയിക്കുമല്ലോ.

ലിങ്ക് ദാ ഇവിടെ :-
1)'മാംസ വിപണിയില്‍ ആണ്‍കുട്ടികള്‍ വില്‍പ്പനക്ക്‌'
2)
'ഒരേ പങ്കാളികള്‍ .ഭാര്യക്കും ഭര്‍ത്താവിനും'

LinkWithin

Related Posts with Thumbnails