Saturday, December 6, 2014

'ബാബരി' നമുക്ക് മറക്കാതിരിക്കുക.


വഞ്ചനയുടേയും നീതിനിഷേധത്തിന്‍റേയും 22ആം വാര്‍ഷികത്തിനൊപ്പം ഭരണഘടനാ ശില്പി മഹാത്മാ അംബേദ്കറുടെ ചരമദിനം കൂടിയാണിന്ന്.ബാബരി മസ്ജിദ് ധ്വംസനത്തിനു ഹിന്ദുത്വര്‍ ഈ ദിനം തന്നെ തെരെഞ്ഞെടുത്തത് ഒരിക്കലും യാദൃഛികമല്ല.ഇന്ത്യന്‍ മുസ്ലിംകളുടെ അഭിമാനകരമായ ജീവിതത്തിന്‍റേയും അംബേദ്കറുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന, ലോകത്ത് ഇന്ന് നിലവിലുള്ള മഹത്തായ ഒരു ഭരണഘടനയുടേയും ഒരുമിച്ചുള്ള ശവസംസ്കാരമാണവര്‍ 1992 ഡിസംബര്‍ 6നു നടത്തിയത്.രാജ്യത്തിന്റെ രാഷ്‌ട്രീയ ചരിത്രം തന്നെ മാറ്റി മറിക്കുമായിരുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും 'നിങ്ങള്‍ മണ്ഡലുമായി വരികയാണെങ്കില്‍ ഞങ്ങള്‍ കമണ്ഡലുവുമായി ഇറങ്ങും' എന്ന വായ്പേയിയുടെ ഭീഷണിയും, രാജ്യത്തെ മനുഷ്യരെ ഹിന്ദുവും മുസ്ലിമുമായി വിഭജിച്ച രഥയാത്രയും കലാപകലുഷിത 1980കളും കൂട്ടി വായിക്കുന്നവര്‍ക്ക് തെറ്റാനിടയില്ല.

ബാബരി മസ്ജിദ് ധ്വംസനത്തെ കുറിച്ച് അന്വേഷിച്ച 'ലിബര്‍ഹാന്‍ കമ്മീഷന്‍' എന്നൊരു കമ്മീഷനുണ്ടത്രെ! കോടതിയില്‍ നിന്ന് നാല്‍‌പ്പത്തെട്ട് തവണ അവധി നീട്ടിവാങ്ങി ഏഴ് കോടി രൂപ ചിലവഴിച്ച് പതിനേഴ് വാള്യങ്ങളില്‍ പതിനേഴ് വര്‍ഷമെടുത്ത് പഠിച്ച് സര്‍ക്കാരിനവര്‍ വിശദമായൊരു റിപ്പോര്‍ട്ട് സമര്‍പിച്ചുവത്രെ! അതില്‍ എല്‍.കെ അദ്വാനിയെന്ന കഥാവശേഷനായ ഉരുക്കുമനുഷ്യന്‍, മുന്‍ കേന്ദ്ര മന്ത്രി മുരളി മനോഹര്‍ ജോഷി, മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയി, ഉമാഭാരതി, ബാല്‍ താക്കറെ ഉള്‍പ്പെടെ അറുപത്തെട്ട് പ്രതികളുണ്ടത്രെ! പ്രകോപിതരും ആയുധസജ്ജരുമായ ഒരു ജനക്കൂട്ടത്തെ അയോധ്യയിലെത്തിച്ച് മസ്ജിദ് തകര്‍ന്ന് വീഴുന്ന സമയം അദ്വാനിയും ജോഷിയും 'പിന്മാറണമെന്ന്' ആവശ്യപ്പെട്ടത് പക്ക നാടകമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ കുറ്റപെടുത്തുന്നുണ്ടത്രെ.മുന്‍ പ്രധാനമന്ത്രി വാജ്പേയി മനുഷ്യരുടെ നേര്‍പ്പിച്ച ചോര മാത്രം കുടിക്കുന്ന 'മിതവാദി' ഹിന്ദുത്വനല്ല മറിച്ച് ഒന്നാന്തരമൊരു ഫ്രോഡാണെന്ന് കമ്മീഷന്‍ നിരീക്ഷിക്കുന്നുണ്ടത്രെ..! etc..

ഇതില്‍ തീപ്പെട്ട രണ്ട് പ്രമുഖരെ മൂവര്‍‌ണ്ണ പതാക പുതപ്പിച്ച് ആചാരവെടി മുഴക്കി സര്‍‌വാദരങ്ങളോടെ നാം കുഴിലേക്കെടുത്തു.ലിബര്‍ഹാന്‍ കമ്മീഷനും നമ്മുടെ നീതിനിയമസം‌വിധാനങ്ങള്‍ക്കും നേരെ ഗോക്രി കാണിച്ച് ചുണ്ടില്‍ വിരിയുന്ന പരിഹാസച്ചിരിയോടെ സ്വഛന്ദമായി വിഹരിക്കുന്നുണ്ട് മറ്റുള്ളവര്‍.ഇപ്പോള്‍ കുങ്കുമരാഷ്ട്രീയാധികാരത്തിന്‍റെ ഹുങ്കില്‍ നമുക്ക് നേരെ നടുവിരല്‍ കൂടി പൊക്കിക്കാണിക്കുന്നുണ്ടവര്‍.തീപ്പെടട്ടെ.കാണിച്ചു കൊടുക്കണം..!

സ്വതന്ത്ര്യ ഇന്ത്യയുടെ ആറരപതിറ്റാണ്ട് എന്നത് അംബേദ്ക്കര്‍ പ്രതിനിധാനം ചെയ്യുന്ന ജനതയുടേയും മുസ്ലിംകളുടേയും പിന്നാക്ക സമുദായങ്ങളുടേയും ആദിമനിവാസികളുടേയും വഞ്ചിക്കപ്പെട്ട ചരിത്രം മാത്രമാണ്.കവര്‍ന്നെടുക്കപ്പെട്ട ഒരു തുണ്ട് ഭൂമിക്കും ന്യായമായ അവകാശങ്ങള്‍ക്കും വേണ്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ ഭരണകൂടഭീകരരുടെ കനിവും കാത്ത്, മഞ്ഞും മഴയും വെയിലും കൊണ്ട് നിന്ന് പിഴക്കുന്ന കറുത്ത മുത്തുകളേ... ചതിയും വഞ്ചനയും അവഗണനയും വാഗ്ദത്തലംഘനങ്ങളും എത്രമേല്‍ കൈപ്പേറിയതാണെന്ന് മറ്റാരേക്കാളും മനസ്സിലാവും...

പുതിയൊരു ഇന്ത്യയുടെ സൃഷ്ടിപ്പിനായി, അവകാശങ്ങള്‍ക്കായി, അവഗണനകള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ഇരകള്‍, സമാനമനസ്കര്‍ ഒരുമിക്കാന്‍ തയ്യാറുണ്ടോ എന്ന ചോദ്യം കൂടിയാണ് ഓരോ ഡിസംബര്‍ ആറും ഉയര്‍ത്തുന്നത്...

ഹര്‍ഷ് മന്ദറിന്‍റെ പ്രസക്തമായൊരു നിരീക്ഷണം പങ്ക് വെച്ച് ഈ കുറിപ്പ് ചുരുക്കട്ടെ.'ബാബരി പ്രശ്നം ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള കേവല മത്സരമല്ല.മറിച്ച് സ്വതന്ത്ര ഇന്ത്യയുടെ സ്വഭാവം എന്തായിരിക്കണം എന്നതിനെ കുറിച്ചുള്ള തര്‍ക്കമാണ്.മത ന്യൂനപക്ഷങ്ങള്‍ അഭിമാനത്തോടെ അവരുടെ അവകാശങ്ങള്‍ ലഭിച്ച് കൊണ്ട് രാജ്യത്ത് ജീവിക്കണോ, അതല്ല രണ്ടാംകിട പൗരന്മാരായി എക്കാലവും സാംസ്കാരികവും നിയമപരവുമായ വിധേയത്വത്തോടെ ജീവിക്കണോ എന്നതാണ് ബാബരി കേസ് ഉയര്‍ത്തുന്ന ചോദ്യം.

Thursday, March 20, 2014

വസന്തം

മുഖപുസ്തകത്തിലേക്കൂളിയിടാന്‍ ബ്രൗസര്‍ ഓപണ്‍ ചെയ്തപ്പോഴാണു ശ്രദ്ധിച്ചത്.ഇന്ന് 'First day of Spring' ആണെന്ന് ഗൂഗിള്‍ ഡൂഡില്‍.ഒരു സുഹൃത്ത് നിന്ന് മണ്ണ് നനയ്ക്കുന്നതും, ക്ഷണനേരം കൊണ്ട് മണ്ണില്‍ നിന്നും ജീവന്‍ മുളപൊട്ടുന്നതും, പൂവിടുന്നതും ആനന്ദനിര്‍‌വൃതിയാലാവണം മൂപ്പര്‍ തന്നെ ഒരു മരമായ് പൂത്തുലയുന്നതും കണ്ടു.

വസന്തം വന്നണയുന്നത്, പൂവണിയുന്നത്, കുഞ്ഞുകാറ്റിന്‍ തലോടലില്‍ സ്വയം മറന്നുലയുന്നത്, വരവേല്‍ക്കാന്‍ മഴവില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ ചിറകുകളുമായി പൂമ്പാറ്റകള്‍ വിരുന്നെത്തുന്നത്, പൂക്കളെ മുട്ടിയുരുമ്മി നൃത്തം വയ്ക്കുന്നത്, പൂ'മുഖത്തൊരു' മുത്തം നല്‍കുന്നത്, കരിവണ്ടുകള്‍ സ്വാഗതമോതുന്നത്, അങ്ങനങ്ങനെ...

ഓര്‍മ്മകള്‍ക്ക് വല്ലാത്ത സുഗന്ധം..

'അന്തം' വിട്ട തണുപ്പും 'അന്തം' വിട്ട ചൂടുമല്ലാതെ മറ്റൊന്നും അനുഭവവേദ്യമാവാത്തവര്‍ക്ക് ഗൂഗിള്‍ സൗകര്യമൊരുക്കുന്നുണ്ട്.വസന്തം പൂത്തുലയുന്നത് തത്കാലം ഗൂഗിളില്‍ കണ്ടു നിര്‍‌വൃതിയടയണമെന്ന് അപേക്ഷ. http://goo.gl/H6ASNYപടിഞ്ഞാറെവിടെയോ ആവണം, വസന്തം ഒരു പേരറിയാമരത്തെ പുണര്‍ന്ന മനോഹര കാഴ്ച(അല്പം താഴേക്ക് സ്ക്രോള്‍ ചെയ്താല്‍) കാണാം.അനുഭൂതിയിലവള്‍ ചുവന്നു തുടുത്തതും വികാരത്തള്ളിച്ചയില്‍ പൊഴിച്ച ദളങ്ങളാലൊരു പൂമെത്ത ഒരുക്കിയതും കാണാം.

വസന്തവും ചെറി നിറമുള്ള മരവും നെരൂദയെ ഓര്‍മ്മിപ്പിച്ചു. 

"നിനക്കെത്തിക്കാം ഞാന്‍
മലകളില്‍ നിന്നും ആഹ്ളാദത്തിന്റെ പൂക്കള്‍,
മണിപ്പൂവുകള്‍, ഹെയ്സല്‍ക്കായകള്‍,
ചൂരല്‍ക്കൂട നിറയെ ചുംബനങ്ങള്‍.
വസന്തം ചെറിമരത്തോട് ചെയ്യുന്നത്,
എനിക്ക് നിന്നോടും ചെയ്യണം".

#വയനാട്: ദുരമൂത്ത ഭീകരര്‍ പടര്‍ത്തിയ കാട്ടുതീയില്‍ പൊട്ടിത്തെറിച്ച കിളിമുട്ടകളെ, അതിനുള്ളില്‍ ഒരു വസന്തവും സ്വപ്നം കണ്ടുറങ്ങിയിരുന്ന കുഞ്ഞുമക്കളെ, സ്മരിക്കാതെ ഈ കുറിപ്പ് പൂര്‍ണ്ണമാവില്ല.1500 ഏക്കറില്‍ എത്ര കോടി ജീവനുകളും വസന്തങ്ങളുമാവും എരിഞ്ഞടങ്ങിയത്! പിറക്കാതെ പോയ ആ കുഞ്ഞാറ്റകളുടെ ആത്മാക്കള്‍ക്ക് മുമ്പില്‍ ഒരിറ്റ് കണ്ണുനീര്‍..തീപ്പെട്ടി ഉരച്ചവനും മറഞ്ഞിരുന്ന് ശക്തിപകര്‍ന്നവനും അര്‍ഹിച്ചത് ദൈവം നല്‍കാതിരിക്കില്ല...

Tuesday, March 4, 2014

മാഹീലെ പെമ്പിള്ളാര്‍

ആരോ അമര്‍ത്തി മുറുമുറുക്കുന്നത് ഉറക്കത്തിന് ഭംഗം വരുത്തിയപ്പോഴാണ് കലിപ്പോടെ കണ്ണു തുറന്നത്.പാതിരാകഴിഞ്ഞു ഇത്തീരീം കൂടി കഴിഞ്ഞു കാണും.നാട്ടിലായിരുന്നെങ്കില്‍ പുലര്‍കാല വരവറിയിച്ച് കോഴികൂവുന്നത് കേള്‍ക്കാം.ഒപ്പം 'കൗസല്യാ സുപ്രജാരാമ പൂര്‍വാ സന്ധ്യാ പ്രവര്തതേ' പടിഞ്ഞാറുള്ള ദേവീ ക്ഷേത്രത്തില്‍ നിന്നും ഒഴുകിവരുന്നതും ആസ്വദിക്കാം.

ഇല്ല ഒന്നും കേള്‍ക്കുന്നില്ല.ഇനി വല്ല നിശാചരിമാരും! ഏയ് സാധ്യതയില്ല.പാലമരം പോയിട്ട് ഒരു മുല്ലവള്ളി പോലും ഇല്ലാത്ത ഇവിടെ യക്ഷി പോയിട്ട്  ഒരു പക്ഷി പോലും വരികേല.കക്ഷിയിനി പ്ലേനും പിടിച്ച് വന്നാല്‍ തന്നെ ചുറ്റിനും മലയാളി ബാച്ചികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ ഏരിയയിലേക്ക് ജീവനില്‍ കൊതിയുണ്ടെങ്കില്‍ അടുക്കില്ല.

പിന്നെ എന്തായിരുന്നു ആ ഒച്ച! കിഴക്ക് വെള്ള കീറാന്‍(ഇവിടൊക്കെ വെള്ള കീറുന്നത് നാട്ടിലെ പോലെ കിഴക്ക് തന്നെയായിരിക്കുമെന്ന് തോന്നുന്നു) ഇനിയും ഒരു നാഴിക ദൂരം കിടക്കുന്നു.പണ്ടാരം ഉറക്കം എന്തായാലും പോയി.മുറിയില്‍ എ.സി പതിയെ മുരളുന്നുണ്ട്.ഇടക്ക് അദ്ദുക്കാന്‍റെ മൂട്ട ഓട്ടോ ഗിയര്‍ ഡൗണ്‍ ചെയ്ത് കുതിക്കും പോലെ എസിയുടെ മുരളല്‍ ഉച്ചത്തിലാവും.യെന്നാലും റബ്ബേ യെന്തായിരുന്നാ ഒച്ച? എ.സിയുടെ ശബ്ദം കുറഞ്ഞു.അതാ..അതാ ആരോ എന്തോ പിറുപിറുക്കുന്നുണ്ട്.

ശബ്ദമുണ്ടാക്കാതെ ഞാന്‍ പതിയെ എഴുന്നേറ്റു.സ്വപ്നലോകത്തെ ബാലഭാസ്കരന്‍ ജാഫറാണെങ്കില്‍ നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞ് എത്തിയിട്ടില്ല.അലി ഒരു എലിയെ പോലെ ചുരുണ്ട് കിടക്കുന്നുണ്ട്.സാധു അവനല്ല.സാധാരണ വില്ലയിലെ പൂച്ചയെ വരെ ഒരു 'പൂമാനമേ' മൂളാന്‍ വിടാത്ത റൂം ഹെഡ്മാഷ് ഉസ്മാന്‍ തലവഴി പുതപ്പിട്ട് മൂടിയതിനാലാവണം ഒന്നുമറിയാതെ സുഖനിദ്രയിലാണ്.അതെ അതവന്‍ തന്നെ.യെന്താണവന്‍ മുരളുന്നത്? കല്യാണവും കഴിഞ്ഞുള്ള ആദ്യവരവായിരുന്നു.ഓളെ പിരിഞ്ഞിരുക്കുന്ന ദുഃഖമാവണം നാദാപുരത്തുകാരന്‍ മുരണ്ട് തീര്‍ക്കുന്നത്.

അടുത്ത് ചെന്നു കാതോര്‍ത്ത ഞാന്‍ ഞെട്ടിപ്പോയി.സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ട ഞാന്‍ ഹമുക്കിന്‍റെ തണ്ടെല് നോക്കി ആഞ്ഞൊന്ന് തൊഴിക്കാനായി കാലുയര്‍ത്തിയെങ്കിലും എന്‍റോളേം മോളേം ആലോചിച്ച് വേണ്ടാന്ന് വച്ചു.അവന്‍റെ ഒടുക്കത്തൊരു മൂളല്‍...

'ങ്ങ നാദാപൊര്ത്തെ പെമ്പിള്ളേരെ കണ്ട്ക്കാ..കണ്ടിക്കില്ലേ ബാ ബാ ബാ'

@പെമ്പിള്ളാര്‍:മക്കളേ ഇങ്ങളറിയുന്നുണ്ടാ ഇങ്ങളെ റോക്ക് ഈ പാവം ഞമ്മക്കിട്ട് വീക്കുന്നത്.ഉറക്കം പോലും പോക്കുന്നത്..

Sunday, January 12, 2014

എന്ന് സഹ്‌ല പി.എ


സേവ് ചെയ്തു വച്ച സഹ്‌ലയുടെ കണ്ണുനീരില്‍ കുതിര്‍ന്ന അക്ഷരങ്ങളിലൂടെ ഒരാവര്‍ത്തി കൂടി കണ്ണോടിച്ചു.ടൈപ്പ് ചെയ്ത് തുടങ്ങുമ്പോള്‍ തന്നെ എന്‍റെ കാഴ്ച മങ്ങിയിരുന്നു.വിറയാര്‍ന്ന വിരലുകളാല്‍ കത്തുന്ന ഖല്‍ബ് കടലാസിലേക്ക് പകര്‍ത്തുമ്പോള്‍ എന്തായിരുന്നിരിക്കാം സഹ്‌ലയുടെ മനസ്സില്‍! 'ഉമ്മ, ബാപ്പ, സഹോദരങ്ങള്‍, ക്രൂരമായി വേട്ടയാടിയവര്‍?'. ഒന്നറിയാം.ജീവിക്കാന്‍ വല്ലാതെ കൊതിച്ചിരുന്നു അവള്‍.

രാത്രിയില്‍, പൊളിത്തീന്‍ ഷീറ്റ് കൊണ്ടു മറച്ച വീടിന്‍റെ തുളവീണ മേല്‍ക്കൂരയ്ക്കിടയിലൂടെ കണ്ടിരുന്ന അമ്പിളി മാമനേക്കാളും ഉയരത്തിലായിരുന്നിരിക്കണം അവളുടെ പ്രതീക്ഷകള്‍.ഒറ്റമുറിക്കൂരയില്‍ മണ്ണെണ്ണ വിളക്കിന്‍റെ അരണ്ട വെളിച്ചത്തിലിരുന്ന് പഠിച്ചായിരുന്നു സഹ്‌ല എല്ലാ വിഷയങ്ങളിലും എ.പ്ലസ് വാങ്ങിയത്.സ്കൂളില്‍ കലാകായിക രംഗങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു അവള്‍.പഠിച്ച് നല്ലനിലയില്‍ എത്തണമെന്നുണ്ടായിരുന്നു.മാന്‍പേടയെ പോലെ തുള്ളിക്കളിച്ച് നടക്കാന്‍ കൊതിച്ചിരുന്നു.നിറമുള്ള സ്വപ്നങ്ങളുണ്ടായിരുന്നു കൂട്ടിന്!

ജാനകിക്കാടിന്‍റെ നിഗൂഢതയില്‍ ഒരുപറ്റം ചെന്നായ്ക്കള്‍ കടിച്ചുകുടഞ്ഞെറിഞ്ഞത് വിടരാന്‍ വെമ്പി നിന്ന പൂമൊട്ടിനെയായിരുന്നു! തല്ലിക്കെടുത്തിയത് ആ കണ്ണുകളിലെ തിളക്കമായിരുന്നു.ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്നു! അറിഞ്ഞിരുന്നു, നിന്‍റെ സ്വപ്നങ്ങള്‍ക്കൊരുവന്‍ ലക്ഷം വിലയിട്ടത്.അവര്‍ക്കും പെണ്മക്കളുണ്ടെന്നും കാലത്തിനൊരു കാവ്യനീതിയുണ്ടെന്നതും പണത്തിന്‍റെയും, പ്രതാപത്തിന്‍റെയും, തിണ്ണമിടുക്കിന്‍റെയും ഹുങ്കില്‍ മറന്ന് കളഞ്ഞതായിരിക്കും.അര്‍ഹിക്കുന്നത് കാലം നല്‍കാതിരിക്കില്ല.

അശക്തനാണു, നിനക്കിനിയൊരു ജന്മം നല്‍കാന്‍.അല്ലെങ്കിലും ചോരയിറ്റുന്ന ദംഷ്ട്രകള്‍ നീട്ടിയ ചെന്നായ്ക്കള്‍, അടുത്ത ഇരയേയും തേടിയലയുമ്പോള്‍, തല്ലിക്കൊല്ലേണ്ടവര്‍ വേട്ടനായ്ക്കള്‍ക്കൊപ്പം ഇരയ്ക്ക് പിന്നാലെ പായുമ്പോള്‍ ഈ 'മനോഹരതീരത്ത്' ഇനിയുമൊരു ജന്മത്തിന് കൊതിക്കുന്നുണ്ടാവില്ല നീ..

നാട്ടിലെത്തിയാല്‍ പള്ളിക്കാട്ടില്‍ നീ തനിച്ചിരിക്കുന്നിടമൊന്ന് സന്ദര്‍ശിക്കണം.മണ്‍കൂനക്ക് മുകളില്‍ ബാപ്പ നട്ട മൈലാഞ്ചിച്ചെടി കിളിര്‍ത്തിട്ടുണ്ടാവുമിപ്പോള്‍.കയ്യും കാലുമൊക്കെ വളര്‍ന്നിട്ടുണ്ടാവും.സഹ്‌ല മോളുടെ മൈലാഞ്ചിക്കൈ പിടിച്ചൊന്ന് പൊട്ടിക്കരയണം.ജീവിക്കാന്‍ നല്ല ആഗ്രഹമുണ്ടെന്നെഴുതിയ ആ കൈകള്‍ ഈ നിസ്സഹായന്‍റെ കണ്ണുനീരു കൊണ്ട് നനയ്ക്കണം.

മനുഷ്യര്‍ 'ദൈവത്തിന്‍റെ പ്രതിനിധികളാണെന്നല്ലേ'...മുങ്ങിത്താഴുമ്പോള്‍ കൈപിടിക്കേണ്ട ഈ 'പ്രതിനിധികള്‍' പക്ഷേ ആട്ടിയകറ്റിയത് കൊണ്ടല്ലേ മരണത്തിന്‍റെ നൂലിഴയിലൂടെ ആശ്വാസത്തിന്‍റെ ആറടി മണ്ണിലേക്ക് നീ ഊര്‍ന്നിറങ്ങിയത്.നിന്നെയിനിയും ശിക്ഷിക്കാന്‍ മാത്രം അനീതിമാനാവില്ല ദൈവം.ദുആകളിലുണ്ട് കുഞ്ഞു പെങ്ങള്‍.അള്ളാഹു പൊറുത്ത് തരും.തരട്ടെ.

LinkWithin

Related Posts with Thumbnails