Thursday, August 22, 2013

മാപ്പമ്മേ..

ഗര്‍ഭധാരണവും പ്രസവവേദനയുമൊക്കെ എന്താണെന്ന് ഇത് രണ്ടും അനുഭവിച്ചിട്ടില്ലാത്തവരടക്കം എഴുതിവെച്ച വരികളിലൂടെ മാത്രം വായിച്ചറിഞ്ഞ സത്യങ്ങളായിരുന്നു, നല്ല പാതി പകര്‍ന്ന് തരും വരെ.ഗര്‍ഭധാരണ കാലത്തെ വിവരണാതീതമായ ത്യാഗങ്ങളും ശരീരത്തിലെ എല്ലുകള്‍ മുഴുവന്‍ നുറുങ്ങിപ്പൊടിയുന്ന പ്രസവ വേദനയുടെ തീവ്രതയും ആഴവും നിര്‍‌വികാരതയോടെ വായിച്ച് തള്ളിയതിലും എത്രയോ മടങ്ങായിരുന്നു!

ഇന്നലെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത സമയം. കെട്ടിയവള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നുണ്ട്.എന്താണിവള്‍ക്ക് ഇത്ര പെരുത്ത് സന്തോഷമെന്ന് അത്ഭുതം കൂറി! 'വാവയ്ക്ക് ഒരു ഇത്തിരിപ്പല്ലു കിളിര്‍ക്കുന്നുണ്ടെന്ന്' അവളുടെ മുലക്കണ്ണി ഒരു സുഖമുള്ള നോവോടെ മൊഴിഞ്ഞത്രെ! പ്രിയപ്പെട്ടവളുടെ സന്തോഷം താത്പര്യത്തോടെയും തെല്ലൊരു കൗതുകത്തോടെ കുറച്ചകലേക്ക് നീങ്ങിയിരുന്ന് വീക്ഷിച്ചു ഞാന്‍. .

രണ്ടാഴ്ച മുമ്പ്, നാട്ടിലുള്ള സമയം.ആറു മാസ പ്രായത്തിനിടക്ക് ആദ്യമായായിരുന്നു മോള്‍ക്ക് ഇത്രക്ക് കടുത്ത പനി വരുന്നത്. ഞരങ്ങുന്ന മോളെയും നെഞ്ചോട് ചേര്‍ത്ത് താരാട്ട് പാടി ഉള്ളം വിങ്ങിയെന്‍റെ നല്ല പാതി പ്രാര്‍ഥനയോടെ സമയം തള്ളിനീക്കിയെന്നും ഒന്നു രണ്ടു വട്ടം തട്ടിവിളിച്ചെങ്കിലും വകവെക്കാതെ സുഖനിദ്രയിലായിരുന്ന എന്നെ ഉണര്‍ത്താനുള്ള വിഷമത്താല്‍ ഉറക്കവും കയ്യില്‍ പിടിച്ചവള്‍ പുലരും വരെ ഇരുന്നെന്നും അറിഞ്ഞത് പ്രഭാത നമസ്കാരത്തിന് എഴുന്നേറ്റ സമയത്താണ്.തുടര്‍ന്ന് ഒരു പോള കണ്ണടക്കാത്ത എത്രയെത്ര ദിനരാത്രങ്ങള്‍ !മകളെ മുലയൂട്ടാനായി രാത്രിയില്‍ ഇടതടവില്ലാതെ അവള്‍ പിടഞ്ഞെഴുന്നേല്‍ക്കുന്നതും, ഉറങ്ങിപ്പോകുമോ എന്ന ഭയത്താല്‍ പലപ്പൊഴും ഉറങ്ങാതിരിക്കുന്നതും നവ്യാനുഭവങ്ങള്‍! !! !

ദിനേന പലവട്ടം വസ്ത്രങ്ങളും ശരീരവും നനക്കുന്ന അപ്പിയും മൂത്രവും വല്ലാത്തൊരു ക്ഷമയോടെ കഴുകി വൃത്തിയാക്കി മകളെ വാത്സല്യത്തോടെ പുത്തനുടുപ്പിക്കുന്ന അവളെവിടെ കിടക്കുന്നു, നിര്‍ത്താതെ ഒന്ന് കരയുമ്പൊഴേക്കും മുഷിയുന്ന ഞാനെവിടെ കിടക്കുന്നു. ഒരു വേള 'കുട്ടിയെന്താ എന്‍റേത് മാത്രമാണോടോ ചെങ്ങായീ' എന്ന് കെട്ടിയവള്‍ ചോദിച്ചു കളയുമോന്ന് വരെ ഞാന്‍ ശങ്കിച്ച് പോയെന്നത് കളവ് പറയുന്നതല്ല. അവളുടെ കരുതലിന്‍റേയും സ്നേഹത്തിന്‍റേയും നൂറിലൊരംശം കൊടുക്കാന്‍ എനിക്കാവുന്നില്ലെന്നത് വെറും ആറു മാസത്തെ ഒരഛനെന്ന നിലക്കുള്ള അനുഭവമാണ്.നീയത്ഭുതമാണമ്മേ..ദൈവത്തിനു മാത്രം അറിയുന്ന രഹസ്യവും!

'വല്ലാതെ കഷ്ടപ്പെട്ടാണെടാ നിന്നെ ഞാന്‍ വളര്‍ത്തിയത്' എന്ന എന്‍റെ പൊന്നുമ്മയുടെ പിണക്കസമയത്തെ പരിഭവം പറച്ചിലുകളെ ചിലപ്പോഴെങ്കിലും പരിഹാസത്തോടെ സമീപിച്ചിരുന്നോ ഞാന്‍ !  പടച്ചവനേ പൊറുക്കണേ...


പെറ്റമ്മ ഈ ലോകത്തോട് വിട പറഞ്ഞിട്ടും ഒരു മാസത്തോളം പുഴുവരിച്ച് കിടന്നിട്ടും ഏതാനും വാര മാത്രം അകലെയുള്ള ഡോക്ടര്‍ മകനും മകളുമറിഞ്ഞില്ലെന്ന വാര്‍ത്ത വായിച്ച ഞെട്ടല്‍ ഇതെഴുതുമ്പൊഴും മാറിയിട്ടില്ല.

വാത്സല്യത്തോടെ കോരിയെടുത്ത്‌ തെരുതെരെ ഉമ്മകള്‍ കൊടുത്ത പൊന്നുമക്കളുടെ കൈവിരലുകൾ, വിയര്‍പ്പ് പൊടിഞ്ഞ ചുളുവ്‌ വീണ നെറ്റിയിലൊന്ന് തൊട്ടിരുന്നെങ്കില്‍ ! വറ്റിവരണ്ട് വിറക്കുന്ന അധരങ്ങളെ ഒന്ന് നനച്ചിരുന്നെങ്കില്‍ ! കേള്‍ക്കുന്നുണ്ടോ അകലെ നിന്നും അമ്മേ... എന്നൊരു വിളി...

ഞരമ്പുകള്‍ വലിയുന്നുണ്ട്.കണ്ണുകളില്‍ ഇരുട്ട് കയറുന്നു.ഹൃത്തടം വല്ലാതൊന്ന് പിടഞ്ഞു.പത്ത് മാസം ചുമന്ന്, നൊന്ത് പെറ്റ്, മുലയൂട്ടി, ഒരു ചെറു ചൂട് കാണുമ്പൊഴേക്കും ഊണും ഉറക്കവും വിട്ട് കാവലിരുന്ന്, നെഞ്ചില്‍ ചേര്‍ത്ത് വെച്ച്, ഒറ്റയടിയില്‍ കുഞ്ഞുകാലു കുഴഞ്ഞ് വീഴുമ്പോള്‍ വാരിയെടുത്തുമ്മ വച്ചെന്‍ പൊന്നു മക്കളേ......

മാപ്പമ്മേ...

LinkWithin

Related Posts with Thumbnails