Showing posts with label സച്ചിദാനന്ദന്‍. Show all posts
Showing posts with label സച്ചിദാനന്ദന്‍. Show all posts

Tuesday, December 23, 2008

ഞാന്‍ മുസ്ലിം

രണ്ടു കുറി കുഞ്ഞാലി.
ഒരു കുറി അബ്ദുല്‍ റഹ്മാന്‍.
ഉബൈദില്‍ താളമിട്ടവന്‍
മോയിന്‍ കുട്ടിയില്‍ മുഴങ്ങിപ്പെയ്തവന്‍.
'ക്രൂര മുഹമ്മദരുടെ ' കത്തി കൈവിട്ടില്ലെങ്കിലും,
മലബാര്‍ നാടകങ്ങളില്‍ നല്ലവനായ അയല്‍ക്കാരന്‍.

ഒറ്റക്കണ്ണനും എട്ടുകാലിയും,
മുങ്ങാങ്കോഴിയുമായി ഞാന്‍-
നിങ്ങളെ ചിരിപ്പിച്ചു.
തൊപ്പിയിട്ടു വന്ന അബ്ദുവിന്‍റെ
പകയും പൂക്കോയ തങ്ങളുടെ പ്രതാപവുമായി.
ന്‍റെ വീടര്‍ ഉമ്മാച്ചുവും,പാത്തുമ്മയുമായി,
കാച്ചിയും തട്ടവുമണിഞ്ഞ് മൈമൂന നിങ്ങളെ പ്രലോഭിപ്പിച്ചു.

ഒരു നാളുണര്‍ന്നു നോക്കുമ്പോള്‍ സ്വരൂപമാകെ മാറിയിരിക്കുന്നു:
തൊപ്പിക്കു പകരം കുഫിയ്യ
കത്തിക്കു പകരം തോക്ക്.
കളസം നിറയെ ചോര-
ഖല്‍ബിരുന്നിടത്ത് മിടിക്കുന്ന ബോബ്.
കുടിക്കുന്നത് ഖഗ് വ
വായിക്കുന്നത് ഇടത്തോട്ട്.
പുതിയ ചെല്ലപ്പേരു 'ഭീകര വാദി'

ഇന്നാട്ടില്‍ പിറന്നു പോയി,
ഖബര്‍ ഇവിടെത്തന്നെയെന്നുറപ്പിച്ചിരുന്നു.
ഇപ്പോള്‍ വീടു കിട്ടാത്ത യത്തീം.
ആര്‍ക്കുമെന്നെ തുറുങ്കിലക്കാം.
ഏറ്റുമുട്ടലിലെന്നു പാടി കൊല്ലാം.
തെളിവൊന്നു മതി: എന്‍റെ പേരു.

ആ നല്ല മനിസനാകാന്‍ ഞാനിനിയും
എത്ര നോമ്പുകള്‍ നോല്‍ക്കണം ?
ഇഷ്ഖിനെക്കുറിച്ചുള്ള ഒരു ഗസലിന്നകത്ത്-
വെറുമൊരു ഖയാലായി മാറാനെങ്കിലും...!

കുഴിച്ച് മൂടിക്കോളൂ ഒപ്പനയും കോല്‍ക്കളിയും ദഫ്മുട്ടും

പൊളിച്ചെറിഞ്ഞോളൂ കപ്പലുകളും മിനാരങ്ങളും
കത്തിച്ചു കളഞ്ഞോളൂ മന്ത്ര വിരിപ്പുകളും വര്‍ണ്ണ ചിത്രങ്ങളും.

തിരിച്ചു തരൂ എനിക്കെന്‍റെ മുഖം മാത്രം.
എല്ലാ മനുഷ്യരേയും പോലെ-
ചിരിക്കുകയും കരയുകയും ചെയ്യുന്ന,
സ്നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന,
ന്‍റെ മുഖം മാത്രം.

സച്ചിതാനന്ദന്‍

LinkWithin

Related Posts with Thumbnails