Showing posts with label lest we forget. Show all posts
Showing posts with label lest we forget. Show all posts

Saturday, December 6, 2014

'ബാബരി' നമുക്ക് മറക്കാതിരിക്കുക.


വഞ്ചനയുടേയും നീതിനിഷേധത്തിന്‍റേയും 22ആം വാര്‍ഷികത്തിനൊപ്പം ഭരണഘടനാ ശില്പി മഹാത്മാ അംബേദ്കറുടെ ചരമദിനം കൂടിയാണിന്ന്.ബാബരി മസ്ജിദ് ധ്വംസനത്തിനു ഹിന്ദുത്വര്‍ ഈ ദിനം തന്നെ തെരെഞ്ഞെടുത്തത് ഒരിക്കലും യാദൃഛികമല്ല.ഇന്ത്യന്‍ മുസ്ലിംകളുടെ അഭിമാനകരമായ ജീവിതത്തിന്‍റേയും അംബേദ്കറുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന, ലോകത്ത് ഇന്ന് നിലവിലുള്ള മഹത്തായ ഒരു ഭരണഘടനയുടേയും ഒരുമിച്ചുള്ള ശവസംസ്കാരമാണവര്‍ 1992 ഡിസംബര്‍ 6നു നടത്തിയത്.രാജ്യത്തിന്റെ രാഷ്‌ട്രീയ ചരിത്രം തന്നെ മാറ്റി മറിക്കുമായിരുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും 'നിങ്ങള്‍ മണ്ഡലുമായി വരികയാണെങ്കില്‍ ഞങ്ങള്‍ കമണ്ഡലുവുമായി ഇറങ്ങും' എന്ന വായ്പേയിയുടെ ഭീഷണിയും, രാജ്യത്തെ മനുഷ്യരെ ഹിന്ദുവും മുസ്ലിമുമായി വിഭജിച്ച രഥയാത്രയും കലാപകലുഷിത 1980കളും കൂട്ടി വായിക്കുന്നവര്‍ക്ക് തെറ്റാനിടയില്ല.

ബാബരി മസ്ജിദ് ധ്വംസനത്തെ കുറിച്ച് അന്വേഷിച്ച 'ലിബര്‍ഹാന്‍ കമ്മീഷന്‍' എന്നൊരു കമ്മീഷനുണ്ടത്രെ! കോടതിയില്‍ നിന്ന് നാല്‍‌പ്പത്തെട്ട് തവണ അവധി നീട്ടിവാങ്ങി ഏഴ് കോടി രൂപ ചിലവഴിച്ച് പതിനേഴ് വാള്യങ്ങളില്‍ പതിനേഴ് വര്‍ഷമെടുത്ത് പഠിച്ച് സര്‍ക്കാരിനവര്‍ വിശദമായൊരു റിപ്പോര്‍ട്ട് സമര്‍പിച്ചുവത്രെ! അതില്‍ എല്‍.കെ അദ്വാനിയെന്ന കഥാവശേഷനായ ഉരുക്കുമനുഷ്യന്‍, മുന്‍ കേന്ദ്ര മന്ത്രി മുരളി മനോഹര്‍ ജോഷി, മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയി, ഉമാഭാരതി, ബാല്‍ താക്കറെ ഉള്‍പ്പെടെ അറുപത്തെട്ട് പ്രതികളുണ്ടത്രെ! പ്രകോപിതരും ആയുധസജ്ജരുമായ ഒരു ജനക്കൂട്ടത്തെ അയോധ്യയിലെത്തിച്ച് മസ്ജിദ് തകര്‍ന്ന് വീഴുന്ന സമയം അദ്വാനിയും ജോഷിയും 'പിന്മാറണമെന്ന്' ആവശ്യപ്പെട്ടത് പക്ക നാടകമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ കുറ്റപെടുത്തുന്നുണ്ടത്രെ.മുന്‍ പ്രധാനമന്ത്രി വാജ്പേയി മനുഷ്യരുടെ നേര്‍പ്പിച്ച ചോര മാത്രം കുടിക്കുന്ന 'മിതവാദി' ഹിന്ദുത്വനല്ല മറിച്ച് ഒന്നാന്തരമൊരു ഫ്രോഡാണെന്ന് കമ്മീഷന്‍ നിരീക്ഷിക്കുന്നുണ്ടത്രെ..! etc..

ഇതില്‍ തീപ്പെട്ട രണ്ട് പ്രമുഖരെ മൂവര്‍‌ണ്ണ പതാക പുതപ്പിച്ച് ആചാരവെടി മുഴക്കി സര്‍‌വാദരങ്ങളോടെ നാം കുഴിലേക്കെടുത്തു.ലിബര്‍ഹാന്‍ കമ്മീഷനും നമ്മുടെ നീതിനിയമസം‌വിധാനങ്ങള്‍ക്കും നേരെ ഗോക്രി കാണിച്ച് ചുണ്ടില്‍ വിരിയുന്ന പരിഹാസച്ചിരിയോടെ സ്വഛന്ദമായി വിഹരിക്കുന്നുണ്ട് മറ്റുള്ളവര്‍.ഇപ്പോള്‍ കുങ്കുമരാഷ്ട്രീയാധികാരത്തിന്‍റെ ഹുങ്കില്‍ നമുക്ക് നേരെ നടുവിരല്‍ കൂടി പൊക്കിക്കാണിക്കുന്നുണ്ടവര്‍.തീപ്പെടട്ടെ.കാണിച്ചു കൊടുക്കണം..!

സ്വതന്ത്ര്യ ഇന്ത്യയുടെ ആറരപതിറ്റാണ്ട് എന്നത് അംബേദ്ക്കര്‍ പ്രതിനിധാനം ചെയ്യുന്ന ജനതയുടേയും മുസ്ലിംകളുടേയും പിന്നാക്ക സമുദായങ്ങളുടേയും ആദിമനിവാസികളുടേയും വഞ്ചിക്കപ്പെട്ട ചരിത്രം മാത്രമാണ്.കവര്‍ന്നെടുക്കപ്പെട്ട ഒരു തുണ്ട് ഭൂമിക്കും ന്യായമായ അവകാശങ്ങള്‍ക്കും വേണ്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ ഭരണകൂടഭീകരരുടെ കനിവും കാത്ത്, മഞ്ഞും മഴയും വെയിലും കൊണ്ട് നിന്ന് പിഴക്കുന്ന കറുത്ത മുത്തുകളേ... ചതിയും വഞ്ചനയും അവഗണനയും വാഗ്ദത്തലംഘനങ്ങളും എത്രമേല്‍ കൈപ്പേറിയതാണെന്ന് മറ്റാരേക്കാളും മനസ്സിലാവും...

പുതിയൊരു ഇന്ത്യയുടെ സൃഷ്ടിപ്പിനായി, അവകാശങ്ങള്‍ക്കായി, അവഗണനകള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ഇരകള്‍, സമാനമനസ്കര്‍ ഒരുമിക്കാന്‍ തയ്യാറുണ്ടോ എന്ന ചോദ്യം കൂടിയാണ് ഓരോ ഡിസംബര്‍ ആറും ഉയര്‍ത്തുന്നത്...

ഹര്‍ഷ് മന്ദറിന്‍റെ പ്രസക്തമായൊരു നിരീക്ഷണം പങ്ക് വെച്ച് ഈ കുറിപ്പ് ചുരുക്കട്ടെ.'ബാബരി പ്രശ്നം ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള കേവല മത്സരമല്ല.മറിച്ച് സ്വതന്ത്ര ഇന്ത്യയുടെ സ്വഭാവം എന്തായിരിക്കണം എന്നതിനെ കുറിച്ചുള്ള തര്‍ക്കമാണ്.മത ന്യൂനപക്ഷങ്ങള്‍ അഭിമാനത്തോടെ അവരുടെ അവകാശങ്ങള്‍ ലഭിച്ച് കൊണ്ട് രാജ്യത്ത് ജീവിക്കണോ, അതല്ല രണ്ടാംകിട പൗരന്മാരായി എക്കാലവും സാംസ്കാരികവും നിയമപരവുമായ വിധേയത്വത്തോടെ ജീവിക്കണോ എന്നതാണ് ബാബരി കേസ് ഉയര്‍ത്തുന്ന ചോദ്യം.

Thursday, December 5, 2013

'ബാബരി; നമുക്ക് മറക്കാതിരിക്കുക'

'ഡിസംബര്‍-6'. ഇന്ത്യന്‍ മതേതരത്വത്തിന്‍റെ 21ആം 
ചരമവാര്‍ഷികം.മുഗള്‍ ഭരണാധികാരി ബാബറുടെ നിര്‍ദ്ധേശപ്രകാരം 1528 ല്‍ അവധ് (അയോധ്യ) ഗവര്‍ണ്ണര്‍ മീര്‍ബാഖി പണി കഴിപ്പിച്ച ബാബറി മസ്‌ജിദ്‌ ഹിന്ദുത്വ ഭീകരര്‍ തല്ലിത്തകര്‍ത്തിട്ട് 21 വര്‍ഷം പിന്നിടുന്നു.നീതിനിഷേധത്തിന്‍റെ, വഞ്ചനയുടെ രണ്ട് പതിറ്റാണ്ട്.മറവി തീണ്ടാതിരിക്കാന്‍ ചില ഓര്‍മ്മപ്പെടുത്തലുകള്‍.. 

സൗഹൃദത്തിലുള്ള മുസ്ലിംകളെയും ഹിന്ദുക്കളെയും തമ്മിലകറ്റിയാലേ തങ്ങളുടെ താത്പര്യങ്ങള്‍ സം‌രക്ഷിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവില്‍ 1886ല്‍ ഡഫ്രിന്‍ പ്രഭുവിന്റെ കാലത്താണ് ബാബറിയുടെമേലുള്ള കള്ളക്കഥക്കും അവകാശവാദത്തിനും തുനിയുന്നത്.എന്നാല്‍ തെളിവില്ലെന്ന് കണ്ട് അതുമായി ബന്ധപ്പെട്ട മുഴുവന്‍ വ്യവഹാരങ്ങളും കോടതി അവസാനിപ്പിക്കുകയായിരുന്നു.

വിഭജനാനന്തരം ഹിന്ദുത്വ ശക്തികള്‍ രംഗത്തെത്തുന്നതോടെയാണ് ബാബരി മസ്ജിദ് തര്‍ക്കത്തിന് തുടക്കം കുറിക്കുന്നത്.1949 ഡിസംബര്‍ 22 ന്‌ അര്‍ധരാത്രി ബാബറി മസ്‌ജിദിനകത്ത്‌ അതിക്രമിച്ച്‌ കടന്ന ചില അക്രമികള്‍ ശ്രീരാമവിഗ്രഹം പ്രതിഷ്‌ഠിച്ചു.ഫൈസാബാദ്‌ ജില്ലാ മജിസ്ട്രേറ്റും മലയാളിയുമായ കെ.കെ. നായരായിരുന്നു ഇതിനു പിന്നില്‍ നടന്ന ഉപജാപത്തിനു നേതൃത്വം കൊടുത്തത്.പള്ളി പൂട്ടിയിടാനും അനധികൃതമായി നിര്‍മ്മിച്ച സ്ഥലത്തേക്ക് സര്‍ക്കാര്‍ ചെലവില്‍ പൂജാരിയെ നിശ്‌ചയിച്ചു നല്‍കാനും പിറ്റേ ദിവസം ഉത്തരവിട്ടതും ഇതേ മജിസ്‌ട്രേറ്റ്‌ തന്നെ!

രാജ്യത്തിന്‍റെ കെട്ടുറപ്പിലും ഭാവിയിലും ആശങ്കയുള്ള സന്യാസിമാര്‍ ഉള്‍പ്പെടെയുള്ള ഹിന്ദു സമൂഹം കൊടിയ ഈ അനീതിക്കെതിരെ രംഗത്ത് വന്നതും സന്യാസിയായ അക്ഷയ്‌ ബ്രഹ്‌മചാരി നിരാഹാരസമരം നടത്തിയതും വിസ്മരിക്കാനാവില്ല.

423 വര്‍ഷക്കാലം മുസ്ലിംകള്‍ ആരാധന ചെയ്തു വന്ന പള്ളി അങ്ങനെ 1949 ഡിസംബര്‍ മുതല്‍ 'തര്‍ക്ക മന്ദിരമായി' മാറി. രാജ്യത്ത് ഫാഷിസം അതിന്‍റെ കുടില തന്ത്രങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ തടയാന്‍ ബാധ്യസ്ഥരായ കോണ്‍ഗ്രസ് പക്ഷെ അതിന് വെള്ളവും വളവും നല്‍കുന്ന ദയനീയ കാഴ്ചയാണ് പിന്നീട് രാജ്യം കണ്ടത്. 1949-ല്‍ അക്രമികള്‍ പള്ളിക്കകത്ത്‌ അതിക്രമിച്ചു കടന്ന്‌ വിഗ്രഹം സ്‌ഥാപിച്ചത് തടയാത്തവര്‍, 1986 ഫെബ്രുവരി ഒന്നിന്‌ ഏകപക്ഷീയമായി പള്ളിയുടെ കവാടങ്ങള്‍ ഹിന്ദുത്വര്‍ക്ക് തുറന്നു കൊടുത്തവര്‍, 1989 നവംബര്‍ ഒന്‍പതിനു പള്ളിയുടെ കോമ്പൗണ്ടില്‍ കൈയേറി ശിലാന്യാസം നടത്തിയപ്പോള്‍ നിസംഗരായി നോക്കി നിന്നവര്‍..! 'മതേതരപാര്‍ട്ടി' നടത്തിയ വഞ്ചനയുടെ കഥകള്‍ക്ക് ബാബരി പ്രശ്നത്തോളം തന്നെ പഴക്കമുണ്ട്.കൃത്യമായ പ്രീണന ലക്ഷ്യത്തോടെ രാജീവ്‌ ഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണം പോലും അയോധ്യയില്‍ നിന്ന്‌ ആരംഭിച്ച് കോണ്‍ഗ്രസ് അവരുടെ മൃദുഹിന്ദുത്വ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കി.

രാജ്യത്തിന്‍റെ ഒരറ്റത്ത് നിന്നും മറ്റൊരറ്റത്തേക്ക് മനുഷ്യന്‍റെ ചുടുചോര ഇന്ധനമായി നിറച്ച ഭീകരതയുടെ രഥമുരുണ്ടത്, പോകുന്നിടത്തെല്ലാം ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം മുസ്ലിം സമൂഹം വേട്ടയാടപ്പെട്ടത്, സ്ത്രീകളുടെ മാനം തെരുവിലിട്ട് ചവിട്ടിയരക്കപ്പെട്ടത്, കാലിലെ ചുവപ്പ് മാറാത്ത പിഞ്ചു കുഞ്ഞുങ്ങളെ പോലും ചുട്ടുകരിച്ചത്, ശൂലത്തില്‍ നാട്ടിയത്..

ഇല്ല കഥാവശേഷനായ ഉരുക്കു മനുഷ്യാ...താന്‍ ചെന്നായയുടെ ജന്മം വിട്ടെന്നും ചോരയിറ്റുന്ന കോമ്പല്ലുകള്‍ അപ്രത്യക്ഷമായെന്നും വെന്തുപാകമായ മനുഷ്യശരീരങ്ങള്‍ ഇന്ന് തന്‍റെ ഇഷ്ടഭോജനമല്ലെന്നും താനൊരു 'ആട്ടിന്‍ കുട്ടിയായി' പരിണാമപ്പെട്ടെന്നും ആരൊക്കെ പാടിപ്പറഞ്ഞാലും ഖല്‍ബില്‍ കൊളുത്തി വലിച്ചിരുന്ന കാഴ്ചകള്‍ മായ്ക്കാന്‍, ബോബെയുടെ തെരുവീഥികളില്‍ അനാഥമായി കിടന്ന മുസ്ലിം കബന്ധങ്ങള്‍ കഴുകന്മാരും നായ്ക്കളും കടിച്ചു കീറുന്നത് മറക്കാന്‍ ഇന്ത്യന്‍ ജനതക്കാവില്ല.

അവസാനം മതേതര ഇന്ത്യയുടെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍‌പിച്ച്, ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയതയുടെ വന്‍‌മതില്‍ കെട്ടിപ്പൊക്കി, നീതിനിയമസം‌വിധാനങ്ങളും മതേതരമൂല്യങ്ങളും കാറ്റില്‍ പറത്തി, രാജ്യത്തിന്‍റെ യശസിന് തീരാകളങ്കം ചാര്‍ത്തി, 1992 ഡിസംബര്‍ 6ന് ഹിന്ദുത്വര്‍ പള്ളി തകര്‍ത്തെറിഞ്ഞു.പള്ളിമിനാരങ്ങള്‍ നമ്മുടെ പുകള്‍ പെറ്റ മതേതരത്വത്തോടൊപ്പം നിലം പൊത്തുന്നതറിഞ്ഞിട്ടും നരസിംഹ റാവുവെന്ന രാജ്യം കണ്ട എക്കാലത്തേയും വലിയ വഞ്ചകനായ ഭരണാധികാരി അറിയാവുന്ന പതിനാറ് ഭാഷകളിലും മൗനം പാലിച്ചു.സ്വന്തം ഭവനത്തിലെ പൂജാമുറിയില്‍ കയറി വാതിലടച്ച് 'പ്രാര്‍ഥനാനിരതനായി' കഴിഞ്ഞു കൂടി തന്‍റെ കൂറ് ആരോടെന്ന് തെളിയിച്ചു.

ബാബരി വിഷയത്തില്‍ നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കാന്‍ ഭരണനിയമ സംവിധാനങ്ങള്‍ക്കും കോണ്‍ഗ്രസുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കും കഴിയാതെ പോയത് ബാബരിയുടെ ഇന്ന് വരെയുള്ള ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കും.ബഹു നില കെട്ടിടം പണിത് മുകള്‍ നിലയില്‍ സുജൂദും താഴെ മണിയടിയും നടക്കട്ടെയെന്ന് മൊഴിഞ്ഞ വിപ്ലവ പാര്‍ട്ടിക്കാര്‍ക്കും തിരിഞ്ഞിട്ടില്ല ബാബരിയുടെ വേദന.

ബാബരി മസ്ജിദ് പതിയെ വിസ്മൃതിയിലേക്ക് കാലെടുത്തു വയ്ക്കുകയാണ്. 'മതേതര പ്രതിബദ്ധത' തെളിയിക്കാന്‍ ഡിസംബര്‍ ആറിന് പാര്‍‌ലിമെന്‍റില്‍ രാഷ്ട്രീയ പാര്‍ട്ടികളുടേതായി നടന്നു വരാറുള്ള കലാപരിപാടി തുണി പൊക്കിക്കാട്ടിയുള്ള ഇറങ്ങിപ്പോക്കും അവസാനിച്ചെന്ന് തോന്നുന്നു. ഇങ്ങള് മറന്നോളിന്‍..ഷെമിച്ചോളിന്‍..മൂരി ബിരിയാണി തിന്ന് തടിയും നന്നാക്കി മുക്രയിട്ട് നടന്നോളിന്‍ എന്ന ഉപദേശങ്ങളും സമുദായത്തിനുള്ളില്‍ നിന്ന് തന്നെ കേട്ട് തുടങ്ങിയിരിക്കുന്നു..

ക്ഷമിക്കുക പ്രിയരേ..ആരൊക്കെ മറന്നാലും മരണമെത്തും വരെ മറവി തീണ്ടാതെ സൂക്ഷിക്കും ഞങ്ങള്‍.ആര്‍ക്കൊക്കെ അനിഷ്ടകരമാണെങ്കിലും പകര്‍ന്ന് നല്‍കും തലമുറകള്‍ക്ക്.കാരണം മറവിയില്‍ തന്നെയാണ് ഫാഷിസത്തിന്‍റെ വളര്‍ച്ച.

'ഡിസംബര്‍ 6'; നമുക്ക് മറക്കാതിരിക്കുക. 

LinkWithin

Related Posts with Thumbnails