Monday, February 23, 2009

ഓസ്ക്കാര്‍ ഇങ്ങു പോരട്ടേ

അങ്ങനെ ലോകത്തിന്‍റെ നെറുകയിലേക്ക്...!


മറ്റു പണിയൊന്നും ഇല്ലാത്തതിനാല്‍ വീട്ടില്‍ കിടന്നു മയങ്ങുകയായിരുന്നു ഞാന്‍.പെട്ടെന്നാണു അനിയന്‍റെ ആര്‍പ്പുവിളി കേട്ടത്.അവന്‍ വാതിലില്‍ അടിച്ചു വിളിക്കുന്നുണ്ട്.ഞാന്‍ എഴുന്നേറ്റ് വാതില്‍ തുറന്നു.'വേം വാ ... വേം വാ... റസൂല്‍നു കിട്ടി'. എന്താണിവന്‍ പറയുന്നത്.റസൂലിനു കിട്ടീന്നോ...!എനിക്ക് ഒന്നും മനസ്സിലായില്ല.അവന്‍റെ കൂടെ പോയി ടി.വിയില്‍ നോക്കിയപ്പോഴാണു സംഗതി പിടി കിട്ടിയത്.

ഉറക്കം എങ്ങോട്ടോ പോയി.സന്തോഷം നല്‍കുന്ന വാര്‍ത്ത തന്നെ.കടവത്ത് നിന്നും എ.ആര്‍ റഹ് മാന്‍ ഫാന്‍സിന്റെ ആഹ്ലാദപ്രകടനം ചിലപ്പോള്‍ ഉണ്ടാകും.കൊഴുപ്പേകാന്‍ ശിങ്കാരിമേളമോ,നാദസ്വരമോ കണ്ടേക്കാം.ഇനി ഒന്നുമില്ലെങ്കിലും രണ്ടു തകരപ്പാട്ടയെങ്കിലും കാണും.ഉള്ളിലുള്ള ആഹ്ലാദം ബൂലോകത്തെത്തി നിങ്ങളുമായി ഒന്നു പങ്കുവെച്ചാലോ എന്ന ചിന്ത അപ്പോഴാണു വന്നത്.

സ്ലം ഡോഗ് മില്ല്യനയറിനെ ചൊല്ലിയുള്ള വിവാദങ്ങളൊന്നും കാര്യമായി അറിയില്ല.സിനിമ കാണല്‍ കുറവായതിനാല്‍ ഇതു കണ്ടിട്ടുമില്ല.പിന്നെ ഓസ്ക്കാര്‍ കിട്ടിയാലേ ഒരുത്തന്‍ നല്ല കലാകാരനാകൂ,ഇതു കിട്ടാത്തവരൊന്നും നല്ല കലാകാരന്മാരല്ല അല്ലെങ്കില്‍ ഓസ്ക്കാറാണു സിനിമാലോകത്തെ അവസാന വാക്ക് എന്ന അഭിപ്രായമൊന്നും ഏതായാലും എനിക്കില്ല.എന്നാല്‍ ബഹുമതി നമുക്കൊന്നും പറഞ്ഞിട്ടുള്ളതല്ലെന്നാണല്ലോ വെപ്പ്.ഓസ്ക്കാറിനു വേണ്ടി റഹ് മാനും,റസൂലിനും സായിപ്പിന്റെ ആംഗലേയത്തിലേക്ക് തന്നെ പോകേണ്ടി വന്നു എന്നുള്ള സത്യം തല്‍ക്കാലം നമുക്ക് മറക്കാം.എന്തായാലും സാധനം ഇപ്പോള്‍ നമ്മുടെ വീട്ടുമുറ്റത്ത് എത്തിയിരിക്കുന്നു.എല്ലാരും കണ്‍കുളിര്‍ക്കെ കണ്ടാട്ടെ.

എ.ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിക്കും അഭിനന്ദനങ്ങള്‍.

Tuesday, February 17, 2009

ഞാനും സാമ്പത്തിക മാന്ദ്യവും

സോപ്പ് കുമിള പൊട്ടിക്കൊണ്ടിരിക്കുന്ന പോലെയാ ദുബായീല്‍ കമ്പനികള്‍ പൊട്ടിക്കൊണ്ടിരിക്കുന്നത്.പൊട്ടാതെ അവശേഷിക്കുന്ന ഏതേലും കുമിളയില്‍ തൂങ്ങി മറുകര പറ്റാനുള്ള എന്‍റെ ശ്രമത്തിനു ചുവപ്പ് കൊടി കാണിച്ച് കൊണ്ട് ന്‍റെ കമ്പനീം ദാ കിടക്കണു നിലത്ത്.കുമിളക്കൊപ്പം നിലം പറ്റിയ കനവുകളെല്ലാം വാരിക്കൂട്ടി 'LULU ' വിന്‍റെ പ്ലാസ്റ്റിക് കവറില്‍ പൊതിയാണു ഞാന്‍.തീരെ ചെറിയ എന്‍റെ കനവുകള്‍ ഇവിടെ പ്രിയപ്പെട്ട ബൂലോകര്‍ക്കായി തുറന്നു വെക്കട്ടെ.

മഴ നനയാതെ കയറിക്കിടക്കാന്‍ ഒരു 'ചെറിയ കൂര'.അതും രണ്ടു നില തന്നെ.വീട്ടില്‍ ഞാനും ഉമ്മയും മാത്രേ ഉള്ളൂവെങ്കിലും ഒരു പത്ത് പതിനഞ്ച് മുറിയെങ്കിലും വേണം.ചുമ്മാ കിടക്കട്ടന്നേയ്.ബാല്‍ക്കണിയില്‍ കയറി നിന്നാല്‍ തൊട്ടടുത്തുള്ള അബ്ദുക്കാന്‍റെ വീടിന്‍റെ മോന്തായം കാണണം.പിന്നെ മുഴുത്ത ലഗേജിലേക്കുള്ള ആര്‍ത്തി പൂണ്ട നോട്ടത്തിനു പകരം (ന്‍റുമ്മ കേള്‍ക്കണ്ട) ഖല്‍ബിലേക്ക് കുളിരിന്‍റെ നോട്ടമെറിഞ്ഞ് ഗള്‍ഫീന്നു വരുന്ന എന്നെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന്‍റെ Arrival-ല്‍ കാത്തു നിന്നു സ്വീകരിക്കാന്‍ പെണ്ണൊരുത്തി.

നമ്മള്‍ ഡിപ്ലോമയും ഗുസ്തിയും ആണേലും ബി.ടെക്ക് അല്ലെങ്കിലൊരു എം.ബി.എക്കാരത്തിയെങ്കിലും വേണം.വാവല്‍ ചപ്പിയ മാങ്ങയണ്ടി പൊലോത്തെ ഒരു ഷേപ്പാണ് ന്‍റെ തലക്കെന്ന് അസൂയക്കാര്‍ പറയുന്നുണ്ടെങ്കിലും ഐശ്വര്യാറായീന്‍റെ മൊഞ്ച് തന്നെ വേണം പെണ്ണിന്.ഇനീപ്പോ തമിഴത്തി ജ്യോതികയുടെ അത്രേങ്കിലും ഉണ്ടെങ്കില്‍ അഡ്ജസ്റ്റബ്‌ള്‍ ആണ്.എന്താ ചെയ്യാ എന്‍റെ കോലം കൂടി പരിഗണിക്കണമല്ലോ....

പിന്നെ ചുരുങ്ങിയത് രണ്ട് വണ്ടി.രണ്ട് ചക്രമുള്ള ഒന്ന്.ബുള്ളറ്റിലായിരുന്നു നോട്ടം.സംഗതി ഞാനും ബുള്ളറ്റും തമ്മില്‍ വി.എസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള ചേര്‍ച്ചയാണെങ്കിലും നാലാളു കേള്‍ക്കണ്ടേ ആ 'ഡും...ഡും...ഡും' മുഴക്കം.മറ്റൊന്ന് ലോങ് ട്രിപ്പിനാണു.ഇന്നോവ അല്ലേല്‍ സ്കോര്‍പിയൊ,പജീറോ ഇനി ഓഡിയായാലും ഞാനിരുന്നാല്‍ ഓടും..ലിസ്റ്റ് അപൂര്‍ണ്ണമാണു കേട്ടോ.സമയപരിമിതി മൂലം നിര്‍ത്തട്ടെ.

വിസക്കു വേണ്ടി ഇരിക്കുന്ന ഇടത്തിന്‍റെ ആധാരം പണയം വെച്ച വകയില്‍ കുറച്ച് കൂടെ കൊടുത്ത് തീര്‍ക്കാന്‍ ബാക്കിയുണ്ടെങ്കിലും ഒരു മലയാളിയായ ഗള്‍ഫ്കാരന്‍റെ തികച്ചും 'ന്യായമായ' അവകാശങ്ങളും മോഹങ്ങളും തന്നെ.എല്ലാം സ്വാഹ.കുമിളക്കുള്ളിലെ കാറ്റിനൊപ്പം അങ്ങനെ എന്‍റെ 'കൊച്ചു കൊച്ചു' കനവുകളും മരുഭൂമിയിലെ പൊടിക്കാറ്റില്‍ ലയിച്ചു ചേര്‍ന്നു.

സാമാന്യം തരക്കേടില്ലാതിരുന്ന വീട് 'പുതുക്കിപ്പണിയാനായി' അടിച്ചു പൊളിച്ചു.വീടിരുന്ന സ്ഥലത്ത് ഇപ്പോള്‍ കോണ്‍ക്രീറ്റിന്‍റേയും,മണലിന്‍റേയും കൂമ്പാരം.വീടുപണിക്കായി എമിറേറ്റ്സ് ബാങ്കില്‍ നിന്നെടുത്ത ലോണ്‍...!ദൈവമേ എങ്ങിനെ ഞാന്‍ തിരിച്ചടക്കും?
നാട്ടിലെ ഗോതമ്പുണ്ടക്കു പകരം ദുബായ് ജയിലില്‍ ബിരിയാണിയാണെന്നു കേട്ടിട്ടുണ്ട്.പട്ടിണിയാവില്ലെന്നു തല്‍‌ക്കാലം സമാധാനിക്കാം.ഈയിടെ ഒരു മെയിലില്‍ കിട്ടിയ വിവരം തമാശയാണോ അതോ...?ദുബായില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ മാറിയ സാഹചര്യത്തില്‍ പെണ്ണു കൊടുക്കുന്നില്ലത്രെ.ബുള്ളറ്റിന്‍റെ ഡും..ഡും മുഴക്കത്തിന് പകരം ഇപ്പോള്‍ ന്‍റെ ഖല്‍ബിലാണു ഡും..ഡും.ചിന്തകള്‍ക്കു തീ പിടിക്കുന്നു.ടെര്‍മിനേഷന്‍ ലെറ്റര്‍ കയ്യിലിരുന്നു വിറച്ചു.

ഇനിയെന്ത് ?

കമ്പനിയിലെ ഓഫീസ് ബോയിയായ പയ്യന്‍ പറഞ്ഞത് മനസ്സില്‍ തത്തിക്കളിക്കുന്നു."ഈ പണീല്ലെങ്കിലും ഞാന്‍ ജീവിക്കും.നാട്ടീ പോയി മണ്ണു വാരിയാല്‍ 500 ഉറുപ്യ കിട്ടും ലോഡൊന്നിനു".സത്യത്തില്‍ അവനോട് അസൂയ തോന്നിയ നിമിഷം.മൗസ് പിടിക്കാനല്ലാതെ വേറെ ഒന്നും ശീലിച്ചിട്ടില്ലാത്ത ഈ കൈ കൊണ്ട് മണ്ണു വാരാനോ...!പണ്ട് ക്രികറ്റ് കളിക്കാന്‍ പിച്ച് ഒരുക്കുന്നതിനായി മണ്‍വെട്ടി പിടിച്ചതൊഴിച്ചാല്‍ ഈ സാധനവുമായി നമുക്ക് കാര്യമായ ബന്ധമൊന്നുമില്ല.ഇനി ശീലണ്ടങ്കിത്തന്നെ മേലനങ്ങി പണിയെടുക്കാന്‍ ന്നെക്കൊണ്ടാവൂല്ല.ഒന്നുല്ലേലും ഞാനും ഒരു മലയാളിയല്ലേ :)

ജോലി നഷ്ടപെട്ട് വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനായി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നെന്തെങ്കിലും...!ഹും..പുനരധിവാസം മണ്ണാങ്കട്ട.ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒന്നു തിരിഞ്ഞു നോക്കിയിട്ടില്ല ഈ ഗള്‍ഫുകാരെ.എന്നിട്ടല്ലേ ഇനി ഈ ചത്ത കോലത്തില്‍.ടോയ്‌ലറ്റില്‍ പോയി സാമ്പത്തിക മാന്ദ്യം എന്ന പഹയനെ നാലു തെറി വിളിച്ചാലോ...!

ചിന്തകളിങ്ങനെ കാടു കയറുമ്പോഴാണു എന്‍റെ മൊബൈല്‍ ഫോണ്‍ 'കബി അല്‍വിദ നാ കെഹ്നാ' മൂളിയത്.ഇക്കാന്‍റെ വിവരം അറിഞ്ഞുള്ള വിളിയാണു.അവിടുന്ന് തുടങ്ങിയ അനുശോചന സന്ദേശപ്രവാഹമായിരുന്നു.ചെവി കൊടുത്ത് മടുത്തു ഞാന്‍.

ദിവസം രണ്ടു മൂന്ന് കഴിഞ്ഞു.പ്രവാസത്തിന്‍റെ ആദ്യ പകുതിക്ക് വിരാമം കുറിക്കുവാനുള്ള സമയം അടുത്തിരിക്കുന്നു.9.20 pm നാണു വിമാനം.ഷെയ്ഖ് മമ്മദ്ക്കാന്‍റെ ദുഫായിലോട്ട് ഒരു തിരിച്ചു വരവ് ഇനിയുണ്ടോ എന്നറിയില്ല.എല്ലാ സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി എടുക്കണമെന്നു അഭ്യര്‍ഥിക്കുന്നു.പോയി വരട്ടെ.മഅസ്സലാം.

LinkWithin

Related Posts with Thumbnails