Thursday, December 6, 2012

നമുക്ക് മറക്കാതിരിക്കുക.

ഇന്ന് 'ഡിസംബര്‍ 6.' ചിതറിത്തെറിച്ച ബാബരി മസ്ജിദിന്‍റെ താഴികക്കുടങ്ങള്‍ക്കൊപ്പം പുകള്‍ പെറ്റ നമ്മുടെ മതേതരസങ്കല്‍‌പം മണ്ണോട് ചേര്‍ന്ന ദിവസം.ഗാന്ധിവധത്തിന് ശേഷം രാജ്യം കണ്ട ഭീകരാക്രമണമെന്ന് മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ വിശേഷിപ്പിച്ച കറുത്ത ദിനം.

തെളിവുകള്‍ക്കും ചരിത്രയാഥാര്‍ഥ്യങ്ങള്‍ക്കും പകരം ഐതിഹ്യങ്ങളെയും കെട്ടു കഥകളേയും കോടതികള്‍ മുഖവിലക്കെടുക്കുന്നത് കണ്ടു നില്‍ക്കേണ്ടി വന്നതിന്‍റെ നടുക്കത്തില്‍ നിന്നും രാജ്യത്തിന്‍റെ മതേതര മനസ്സാക്ഷി ഇന്നും മോചിതമായിട്ടില്ല.നീതിക്കായി കാത്തിരുന്ന ഇന്ത്യയിലെ മുസ്ലിംകളടക്കമുള്ള മതേതരവിശ്വാസികള്‍ക്ക് മസ്ജിദ് ധ്വംസനത്തിന്‍റെ രണ്ടു പതിറ്റാണ്ടിനു ശേഷമുള്ള ഈ ഡിസംബറും നിരാശയും വേദനയുമല്ലാതെ മറ്റൊന്നും സമ്മാനിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

1992 ഡിസംബര്‍ ആറിനു നരസിംഹറാവുവിന്‍റെ നിഷ് ക്രിയത്വം മുതലെടുത്ത് ഹിന്ദുത്വശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തു.തത്‌സ്ഥിതി നിലനിര്‍ത്തണമെന്ന പരമോന്നത നീതിപീഠത്തിന്‍റെ ഉത്തരവിനെ കാറ്റില്‍ പറത്തി ഇന്ത്യയിലെ മുഴുവന്‍ നിയമസം‌വിധാനങ്ങളേയും വെല്ലുവിളിച്ച്, നാടിനു തീരാകളങ്കം തീര്‍ത്ത് മസ്ജിദ് തകര്‍ത്തെറിഞ്ഞ ഭീകരന്മാര്‍ ഇന്നും നമുക്ക് മുമ്പില്‍ സ്വതന്ത്രരായി വിഹരിക്കുന്നു.മസ്ജിദ് പുനര്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് ലോകത്തിനു വാഗ്ദാനം നല്‍കിയ കോണ്‍ഗ്രസ്സുകാരന്‍റെ ആത്മാര്‍ഥത മറ്റൊരു വശത്ത്....

മസ്ജിദ് ധ്വംസനം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തന്നെ നിയോഗിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ ചെലവാക്കിയുള്ള 17 വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.മുന്‍ പ്രധാനമന്ത്രി വാജ്പേയിയും അദ്വാനിയും ഉള്‍പ്പെടെ 68 പേര്‍ക്ക് പ്രഥമദൃഷ്ട്യാ തന്നെ മസ്ജിദ് ധ്വംസനത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.മോക്ഷം ലഭിക്കാതെ പാര്‍ലിമെന്‍റിന്‍റെ എതോ ഇരുട്ടറകളില്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും പൊടിയും പിടിച്ച് വിശ്രമിക്കുന്നുണ്ട്.ഒന്ന് ചര്‍ച്ചക്കെടുക്കാന്‍ പോലും മനസ്സില്ലാത്ത വഞ്ചകന്മാര്‍.മതേതര ഇന്ത്യയെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയ ഭീകരാക്രമണത്തിനു ഉത്തരവാദികളായ രാജ്യദ്രോഹികള്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും കഴിയാത്ത വിധം മരവിച്ചിരിക്കുന്നു നമ്മുടെ നീതിബോധവും നിയമ സം‌വിധാനങ്ങളുമെല്ലാം.വൃണിതമാണ് മുസ്ലിംകള്‍ ഉള്‍പ്പെടെ നീതി പുലരണമെന്നാഗ്രഹിച്ച വലിയൊരു ജനവിഭാഗത്തിന്‍റെ മനസ്സ്.

നീതിയും നിയമവും ഒരു കൂട്ടരെ തൊടാന്‍ മടിക്കുന്നു.കൈ വിലങ്ങുകളും കല്‍‌തുറുങ്കുകളും ഒരു കൂട്ടര്‍ക്ക് വേണ്ടി മാത്രമാകുന്നുവെന്നതിന് നശിച്ചൊടുങ്ങിയ ഒട്ടനവധി ജീവിതങ്ങള്‍ സാക്ഷി.പ്രതീകങ്ങളായി താക്കറേയും മ‌അദനിയും.വര്‍ത്തമാന ഇന്ത്യയുടെ ഭയപ്പെടുത്തുന്ന, വേദനിപ്പിക്കുന്ന പ്രതീകങ്ങള്‍...!

മതേതരെന്ന് നാം വിശ്വസിച്ച മത രാഷ്ട്രീയ സാമൂഹിക മേഖലകളിലെ ഉന്നതരുടെ സാന്നിധ്യം കൊണ്ട് (കഴിയാത്തവര്‍ മദ്‌ഹ് പാട്ടുകളിലൂടെ) 'അനുഗ്രഹീതമായിരുന്നു' മനുഷ്യനെ മതില്‍ കെട്ടി വേര്‍തിരിച്ച, ബോംബെ കലാപത്തിന് ഉത്തരവാദിയെന്ന് ശ്രീ കൃഷ്ണ കമ്മീഷന്‍ കുറ്റപ്പെടുത്തിയ  ഒരു ക്രിമിനലിന്‍റെ സംസ്കാര ചടങ്ങുകള്‍.ഒട്ടനവധി മഹാന്മാരുടെ ജീവരക്തം കുതിര്‍ന്ന് പവിത്രമായ മൂവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ് സര്‍ക്കാര്‍ ആദരവുകളോടെ ആചാരവെടി മുഴക്കി കുഴിയിലേക്കിറക്കി വെക്കാന്‍ മാത്രം എന്ത് മഹത്കൃത്യമാണ് ഈ 'മഹാന്‍' ചെയ്തതെന്ന് ചോദിച്ചവര്‍ തുലോം കുറവായിരുന്നു.

മറുവശത്ത് തുല്യതയില്ലാത്ത നീതിനിഷേധവുമായി മ‌അദനിയെന്ന ഭാരതീയന്‍റെ പേക്കോലം.ബാബരി പോലെ  മ‌അദനിയും ഒരു പ്രതീകമാണ്.അവഗണയുടെ, നീതി നിഷേധത്തിന്‍റെ ജീവിക്കുന്ന പ്രതീകം.

അസ്വാതന്ത്ര്യത്തിന്‍റേയും അപമാനത്തിന്‍റേയും അവഗണനയുടേയും കൈപ്പുനീര്‍ കുടിച്ച് മടുത്തവര്‍ വഴി തെറ്റാന്‍ എളുപ്പമാണ്.അവസാന അഭയകേന്ദ്രത്തില്‍ വരെ പൗരന് വിശ്വാസം നഷ്ടപ്പെട്ടാലുള്ള അവസ്ഥ ഭയാനകമായിരിക്കും.അത് തന്നെയായിരിക്യാം ചിലരുടെ ആഗ്രഹവും.ആരും ജനാധിപത്യ മാര്‍ഗ്ഗങ്ങള്‍ കൈവെടിയാതിരിക്കട്ടെ.നാട്ടില്‍ സമാധാനവും സഹവര്‍ത്തിത്വവും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന, രാജ്യത്തിന്‍റെ കെട്ടുറപ്പ് തകരരുതെന്നാഗ്രഹിക്കുന്ന ഏതൊരാളെയും പോലെ അത് തന്നെയാണ് എന്‍റെയും പ്രാര്‍ഥന.

നീതിയെന്നൊക്കെ ഉത്ഘോഷിക്കപ്പെടുന്ന അലഹബാദ് ഹൈക്കോടതി ഒത്തു തീര്‍പ്പ് സൂത്രത്തെക്കുറിച്ച് ചിലത് കുറിക്കട്ടെ.മറവി തീണ്ടാതിരിക്കാന്‍.

സംഘ്പരിവാറിനെ മനസ്സിലാക്കാം.എന്നാല്‍ ചില ചാനലുകാരും പത്രങ്ങളും വരെ പവിത്രവും പരിപാവനവുമെന്ന് വിശേഷിപ്പിച്ചു കളഞ്ഞിരുന്നു കോടതിയുടെ ഈ വീതം വെപ്പിനെ.ആര്‍ക്കെന്ത് നഷ്ടപ്പെട്ടിട്ടാണെങ്കിലും പണ്ടാരം ഇതൊന്ന് അവസാനിച്ച് കിട്ടിയിട്ട് വേണം ചായക്കടയിലിരുന്ന് നാല് മതേതര ബഡായി വിടാന്‍ എന്ന് ചിന്തിച്ചവര്‍ക്ക് വീതം വെപ്പ് ആശ്വാസം പകരുന്നുണ്ടാവാം.ബാബരിക്ക് പിറകെ കാശിയിലേയും മധുരയിലേതുമടക്കം നാലായിരത്തോളം 'തര്‍ക്കസ്ഥലങ്ങള്‍ ' കര്‍സേവകരുടെ പിക്കാസ് പതിക്കുന്നതും കാതോര്‍ത്ത് കിടക്കുന്നുണ്ടെന്ന കാര്യമൊക്കെ തത്ക്കാലം വിസ്മരിക്കുക.

ഇത് സമാധാനത്തിന്‍റെ വെള്ളരിപ്രാവുകളെ വാനില്‍ പറത്തേണ്ട സമയമാണ്.കാശിയും മധുരയുമൊക്കെ തകരുമ്പോഴല്ലേ.അത് അപ്പോള്‍ ആലോചിക്കാമെന്ന ലൈനിലാണ് ചിലര്‍.വെറ്ററന്‍ താരത്തിന് ഇനിയൊരു രഥം കൂടെ ഉരുട്ടാനുള്ള ബാല്യമില്ല.പുതിയൊരു ഉരുക്കുമനുഷ്യന്‍ ഉദയം കൊള്ളണം.അദ്ധേഹം രഥയാത്ര നടത്തണം.യാത്ര കടന്ന് പോകുന്നിടത്തെല്ലാം കാക്കമാരുടെ കബന്ധങ്ങള്‍ കാക്കകള്‍ കൊത്തി വലിക്കണം.തെരുവുകള്‍ ശ്മശാന ഭൂമിയായി മാറണം.

'ഇത് വിശ്വാസത്തിന്‍റെ പ്രശ്നമാണ്.വിശ്വാസത്തിന്‍റെ പ്രശ്നത്തില്‍ വിധി പറയാന്‍ കോടതിക്കെന്ത് അധികാരം.കോടതി വിധി എന്തായാലും ഞങ്ങള്‍ക്ക് പുല്ലാണെന്നും ക്ഷേത്രനിര്‍‌മ്മാണം ഞങ്ങള്‍ നടത്തിയിരിക്കുമെന്നും' തൊഗാഡിയമാര്‍ പരസ്യമായി വെല്ലുവിളിക്കണം.പോലീസും പട്ടാളവും പുകള്‍പെറ്റ നമ്മുടെ നിയമ സം‌വിധാനങ്ങളും ഇതെല്ലാം കേട്ട് അന്തം വിട്ടിരിക്കണം.ഗര്‍ജ്ജനം രാജ്യത്ത് മാറ്റൊലി കൊള്ളുമ്പോള്‍ ഭരണാധികാരികള്‍ മുട്ടിടിച്ച് സൗസറില്‍ മുള്ളണം.

അവസാനമവസാനം പൊളിഞ്ഞ് വീണ കാശി,മധുര (താമസിയാതെ തര്‍ക്കസ്ഥലമെന്ന് പേര് മാറിയേക്കാം) കേസില്‍ വിധി പറയുന്ന ജഡ്ജിയേമാന്മാരുടെ വീടുകളില്‍ കുട്ടിക്കുരങ്ങന്മാര്‍ വിരുന്നിനെത്തണം.വന്നത് വെറും കുരങ്ങന്മാരല്ല.അത് സാക്ഷാല്‍ ഹനുമാന്‍റെ അനന്തിരവാനാണെന്ന് ജഡ്ജിയേമാന്മാര്‍ക്ക് വഹ്‌യ്(ദൈവസന്ദേശം) ഇറങ്ങണം.അങ്ങനെ തെളിവെന്നത് മഷിയിട്ട് നോക്കിയാല്‍ പോലും കാണില്ലെങ്കിലും ചില പ്രത്യേക തരം 'അനുമാനങ്ങളില്‍' കോടതികള്‍ വിധി പറയണം.

സമയം ഒരുപാടുണ്ട് ഹേ.ഇനിയവിടേയും കര്‍സേവ നടന്നെന്നിരിക്കട്ടെ.ബാബരി കേസില്‍ ചിലരുടെ സ്വപ്നവും ആഗ്രഹവുമൊക്കെ പോലെ ഒരു സൈഡില്‍ മന്ദിരവും മറ്റേ സൈഡില്‍ മസ്ജിദും തലയുയര്‍ത്തിപ്പിടിച്ച് നിന്ന് ഭാരത്തത്തിന്‍റെ മഹത്തായ മതേതരത്വം ഉല്‍ഘോഷിക്കുന്നത് കണ്ട് നമുക്ക് കോള്‍മയിര്‍ കൊള്ളാം.അന്യന്‍റെ മുതല് കയ്യിട്ട് വാരിയിട്ടാണെങ്കിലും അഴിമതിയിലും അനീതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ചാണെങ്കിലും മതേതരത്വം വിജയിക്കട്ടെ.

അതിനാല്‍ ചുമ്മാ കാശി,മധുര,വാരാണസി,മാങ്ങാത്തൊലിയെന്നൊക്കെ പുലമ്പിക്കൊണ്ടിരുന്ന് നാട്ടിലെ സമാധാനം തകര്‍ക്കാതെ അലഹാബാദ് ഹൈക്കോടതിയുടെ പരിപാവനമായ, പവിത്രമായ,അതിമഹത്തായ ഒത്തു തീര്‍പ്പ് സൂത്രത്തിന് നാല് മദ്‌ഹ് പാട്ട് പാടൂ മക്കളേ.ഞാന്‍ തുടങ്ങി വെക്കാം.ഇന്ന ബൈത്തന്‍ അന്‍‌ത.........

ശിഷ്ടം:- ചരിത്രത്തില്‍ തങ്കലിപികളാല്‍ കൊത്തിവെക്കപ്പെട്ട ബാബരിമസ്ജിദ് ഒത്തു തീര്‍പ്പ് സൂത്രത്തെ രണ്ട് കയ്യും നീട്ടി(പടച്ചോന്‍ രണ്ട് കൈ കൂടെ തന്നിരുന്നെങ്കിലെന്ന് ചിന്തിച്ച നിമിഷം) സ്വാഗതം ചെയ്യുന്നതോടൊപ്പം ഒരു കാര്യം കൂടെ സൂചിപ്പിക്കാതെ നിര്‍ത്താന്‍ മനസ്സാക്ഷി അനുവദിക്കുന്നില്ല.ജഡ്ജിയേമാന്മാരുടെ ഈ വിഭജനം പൂര്‍ണ്ണമായില്ലെന്നാണ് എന്‍റെ പക്ഷം.സ്കേല് വെച്ച് കിറു കൃത്യമായളന്ന് അഞ്ചോ ആറോ ആയി കീറി മുറിച്ച് ഒരു തുണ്ടം ക്രിസ്ത്യാനികള്‍ക്കും ഒരു തുണ്ടം സിഖ്കാര്‍ക്കും ശേഷിക്കുന്നത് മ്മ്ടെ യുക്തിവാദികള്‍ക്കും കൂടി വീതിച്ച് നല്‍കണമായിരുന്നു.എന്നാലേ കോടതി ഉദ്ധേശിച്ച രീതിയില്‍ മതേതരത്വം ശരിയായ രീതിയില്‍ പൊട്ടി വിടര്‍ന്ന് പരിമളം പരത്തുമായിരുന്നൊള്ളൂ.

* പഴയൊരു പോസ്റ്റ് പൊടി തട്ടിയെടുത്തത്.

1 comment:

K@nn(())raan*خلي ولي said...

ജിപ്പൂ,
നീ എവിടെയുണ്ട്!
ഡിസംബര്‍ ആറിനെ നീ ഓര്‍ക്കുമെന്നു എനിക്കുറപ്പുണ്ട്.
അതാ വന്നു നോക്കിയത്!
നിന്റെ വരികളിലെ രോഷം തിരിച്ചറിയുന്നു.
ആശംസകള്‍ !

(അളിയനെയും എഫ്ബിയില്‍ കാണുന്നില്ല. അസലാമു അലൈകും പറയുമല്ലോ)

LinkWithin

Related Posts with Thumbnails